ലക്നൗ: വിവാദ സിനിമ 'ദി കേരള സ്റ്റോറി' ക്ക് നികുതി ഇളവു പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സിനിമകാണുന്നതിനായി പ്രത്യേക പ്രദർശനവും നടത്തും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചിത്രത്തിന്‍റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ചിത്രം കൂടുതലായി പ്രദർശിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നികുതി ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നത്. കഴിഞ്ഞ ദിവസം മധ്യപ്രദേശ് സർക്കാരും സിനിമയുടെ നികുതിയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സിനിമ വളച്ചൊടിച്ചതാണെന്നും സമാധാന അന്തരീക്ഷം തകർക്കുന്ന സിനിമയാണെന്നും കുറ്റപ്പെടുത്തി കേരള സ്റ്റോറി ബംഗാളിൽ നിരോധിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയാണ് സിനിമക്ക് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയത്. മാത്രമല്ല, ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മൾട്ടിപ്ലെക്സുകളും സിനിമ റദ്ദാക്കിയിരുന്നു.