ഇസ്‌ലാമാബാദ്: സുപ്രീം കോടതി വിധിയെത്തുടർന്ന് ജയിൽ മോചിതനായ പാക്കിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെള്ളിയാഴ്ച ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാവും. സുപ്രീം കോടതി നിർദേശപ്രകാരമാണ് ഇന്ന് ഇമ്രാൻ എത്തുന്നത്.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഉടനെതന്നെ ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. പ്രതിഷേധങ്ങൾ നിയന്ത്രിക്കണമെന്ന് ഇമ്രാനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇമ്രാൻ നൽകിയ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഉമർ അത ബണ്ഡ്യാലിന്റെതാണ് ഉത്തരവ്. അഴിമതിക്കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയിലായിരുന്നു ഇമ്രാന്‍. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇമ്രാനെ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണമെന്നും പറഞ്ഞ കോടതി തുടർന്ന് ഇമ്രാന് ആശ്വാസ വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം കോടതിയിൽ ഇരച്ചുകയറി പാക് അർധസൈനിക വിഭാഗം നടത്തിയ അറസ്റ്റിൽ ചീഫ് ജസ്റ്റിസ് രോഷം പ്രകടിപ്പിച്ചു. ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ നാളെ ഹാജരാകണമെന്നും അവിടെ നിന്നുമുള്ള തീർപ്പ് എന്തായാലും അംഗീകരിക്കണമെന്നും ഇന്നലെ ഇമ്രാനോട് നിർദേശിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസിലാണ് ഇമ്രാനെതിരേ നടപടി.