
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനാൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. പാക്കിസ്ഥാൻ, റഷ്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൽ 120 രാജ്യങ്ങൾ അനുകൂലമായി വോട്ടു ചെയ്തു.
പ്രമേയത്തിൽ മനുഷ്യാവകാശ പ്രവർത്തകർക്ക് ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായമെത്തിക്കുമെന്നും പ്രമേയത്തിൽ പറയുന്നു.
അതേസമയം, ഹമാസ് ബന്ദികളാക്കിയവരെക്കുറിച്ചോ അക്രമങ്ങളെക്കുറിച്ചോ പ്രമേയത്തിൽ ഒന്നും തന്നെ പരാമർശിച്ചിട്ടില്ലെന്നും അതിനാലാണ് വിട്ടു നിൽക്കുന്നതെന്നും ഇന്ത്യയുൾപ്പെടെയുള്ളവർ വിശദീകരിച്ചു. പ്രമേയത്തിൽ ഹമാസ് ആക്രമണത്തെ ഒഴിവാക്കിയതിനെ യുഎസും അപലപിച്ചു.