#രാജീവ് ചന്ദ്രശേഖർ
പതിറ്റാണ്ടുകളായി ഇന്ത്യയെ വിശേഷിപ്പിക്കപ്പെട്ടിരുന്ന "അഴിമതി നിറഞ്ഞതും ചോർന്നൊലിക്കുന്നതുമായ ഭരണ'ത്തിൽ നിന്നുള്ള പരിവർത്തനം ഉറപ്പാക്കുന്നതിനൊപ്പം പൗരന്മാരും സർക്കാരും തമ്മിലുള്ള അകലം കുറയ്ക്കാനും പ്രതികരണാത്മക ഭരണം നൽകാനും ഇന്റർനെറ്റ് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ ഡിജിറ്റൽ ഇന്ത്യയ്ക്ക് തുടക്കം കുറിക്കുന്നത്.
കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇന്ത്യയിലെ ഇന്റർനെറ്റ് മേഖല ഗണ്യമായി വികസിച്ചു. ഇന്ന് 83 കോടിയിലധികം ജനങ്ങൾ ഓൺലൈനിൽ ബന്ധപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ കണക്റ്റഡ് ജനാധിപത്യമായി മാറിയ ഇന്ത്യ 2025 ആകുമ്പോഴേക്കും 120 കോടി ജനങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിതമായി പരസ്പരം ബന്ധപ്പെടുന്ന ഏറ്റവും വലിയ (ഡിജിറ്റൽ) ജനാധിപത്യമായി വളരുമെന്നുറപ്പാണ്.
സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഇന്റർനെറ്റ് അധിഷ്ഠിതമായി പ്രവേശിക്കുക എന്നത് നിസാര കാര്യമല്ല. ഇവിടെയാണ് ഭരണം, ഇന്റർനെറ്റ് മേഖലയിലെ പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ഡിജിറ്റലൈസേഷനുമായി സംയോജിപ്പിച്ച് ജനാധിപത്യത്തിന്റെ പരിവർത്തനവും ആധുനികവത്കരണവും യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ ലോകത്തിനു തന്നെ വഴിവിളക്കായി മാറിയത്.
രണ്ടു പ്രവണതകൾ, അവയുടെ വെല്ലുവിളികൾ
ഒരു ദശകത്തിനിടെ ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായ ഇന്റർനെറ്റിൽ രണ്ടു പ്രവണതകൾ നിലവിൽ ദൃശ്യമാണ്.
1: ഉപയോക്താക്കൾക്ക് വിപുലമായ ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് പര്യാപ്തമായ (ഇന്റർനെറ്റ് ഇടനിലക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന) വലിയ തട്ടകങ്ങളുടെ അഥവാ പ്ലാറ്റ്ഫോമുകളുടെ സാന്നിധ്യം.
2: ഇന്റർനെറ്റ് എന്നത് ഉപയോക്താക്കൾക്ക് ദോഷം, തെറ്റായ വിവരങ്ങൾ, വിഷാംശം കലർന്ന സന്ദേശങ്ങൾ എന്നിവ നൽകുന്നതിനുള്ള ഇടമായിരിക്കുന്നു എന്ന യാഥാർഥ്യം.
സൈബർ യുദ്ധമെന്ന പേരിൽ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ വഴി തെറ്റായ വിവരങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച് സമൂഹത്തിൽ അശാന്തി പടർത്തുകയും തീവ്രവാദ പ്രവർത്തനങ്ങൾ, തീവ്രവാദ റിക്രൂട്ട്മെന്റ് തുടങ്ങി ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പ്രവർത്തനങ്ങളും നടക്കുന്നു. 2019ൽ പാക്കിസ്ഥാന്റെ ഇന്റലിജൻസ് വിഭാഗമായ ഐഎസ്പിആർ നിയന്ത്രിക്കുന്ന അക്കൗണ്ടുകളുടെയും പേജുകളുടെയും ഒരു ശൃംഖല, വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ത്യയ്ക്കെതിരെ ക്ഷുദ്രകരമായ ഏകോപിത പ്രവർത്തനങ്ങളിലേർപ്പെടുന്നതായി കണ്ടെത്തിയിരുന്നു.
ഒരു ഡിജിറ്റൽ രാജ്യമായി നാം പുരോഗമിക്കുമ്പോൾ ഇത്തരം ആക്രമണങ്ങൾ കൂടുതൽ സങ്കീർണമാവുകയും അത് നമ്മുടെ പുരോഗതിയിൽ കാര്യമായ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യന്നത് സ്വാഭാവികം. കൊവിഡ് സംബന്ധിച്ച തെറ്റായ കണക്കുകൾ, വ്യാജ ചികിത്സകൾ, സാമ്പത്തിക വിപണിയിലെ തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ ഏറെ ദോഷങ്ങൾക്ക് കാരണമാകുന്നത് നമ്മൾ കണ്ടതാണ്. ഇന്ത്യയെപ്പോലൊരു സുതാര്യമായ ജനാധിപത്യത്തിനെതിരെ തെറ്റായ വിവരങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുന്നത് വെറുമൊരു നേരംപോക്കായല്ല കരുതേണ്ടത്; മറിച്ച്, നിക്ഷിപ്ത താൽപര്യക്കാർ അത് ഇന്ത്യക്കെതിരെയുള്ള ആയുധമാക്കുകയാണ് ചെയ്യുന്നതെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
തെറ്റായ വിവരങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിക്കുന്നത് ഒരു വെല്ലുവിളിയായി ഇന്ന് ജനാധിപത്യ രാജ്യങ്ങളെല്ലാം തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. അത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടക്കൂട് സൃഷ്ടിക്കാൻ എല്ലാവരും പാടുപെടുകയാണ്.
ഇടനിലക്കാർ നടത്തുന്ന സമർഥമായ ദുരുപയോഗം
2008ൽ യുപിഎ സർക്കാർ ഐടി നിയമത്തിലെ 79ാം വകുപ്പിൽ വരുത്തിയ ഭേദഗതിയെത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ഇടനിലക്കാർക്ക് ഒട്ടേറെ പ്രതിരോധ ശേഷിയും സുരക്ഷിതത്വവും ലഭ്യമാവുന്ന അവസ്ഥയുണ്ടായി. ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നിയമ നടപടികളിൽ നിന്നുമെല്ലാം രക്ഷപെടുന്നതിന് അവരിത് സമർഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈ സൗജന്യം ക്രമേണ തെറ്റായ വിവരണങ്ങളും വിഷലിപ്തമായ സന്ദേശങ്ങളും ഇന്റർനെറ്റ് വഴി വൻതോതിൽ സമൂഹമാധ്യത്തിൽ പങ്കുവയ്ക്കുന്നതിലേക്ക് നയിച്ചു. ഈ അവസ്ഥ ക്രമേണ ഇന്റർനെറ്റിനെ ദുരുപയോഗം ചെയ്യുന്നവരുടെ സുരക്ഷിത താവളമാക്കി മാറ്റി. സമൂഹമാധ്യമങ്ങൾ വഴി പങ്കു വയ്ക്കപ്പെടുന്ന വിവരങ്ങളുടെ വേഗവും വ്യാപ്തിയും 20 മടങ്ങിലേറെ വർധിച്ചതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
2021 മെയ് മാസത്തിലും 2022 ഒക്ടോബറിലുമാണ് ഐടി നിയമങ്ങൾ പരിഷ്ക്കരിക്കപ്പെട്ടത്. ഐടി നിയമത്തിലെ സെക്ഷൻ 79, റൂൾ (3) പ്രകാരം സാമൂഹ്യ മാധ്യമങ്ങൾക്ക് നിയമപരമായ പ്രതിരോധം ലഭിക്കുന്നതിന് ഉറപ്പാക്കേണ്ട 9 മേഖലകളുണ്ടായിരുന്നു. മതപരമായോ അല്ലാതെയോ വിദ്വേഷം പരത്തുന്നതടക്കമുള്ള സന്ദേശങ്ങൾ, മറ്റു തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കൽ എന്നിവയെല്ലാം ആ നിരോധനത്തിലുൾപ്പെട്ടു.
എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിർവഹണത്തിലെ അപര്യാപ്തതകൾ മൂലവും നിർമിതബുദ്ധിയുടെ വളർച്ച, അജ്ഞാതരായ ഉപയോക്താക്കൾ, ബോട്ടുകൾ, വ്യാജ അക്കൗണ്ടുകൾ എന്നിവയുടെ വ്യാപനം പോലുള്ള പുതിയ വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ ഉള്ളടക്കം പ്രചരിക്കുന്നതിന്റെ ഉത്തരവാദിത്വം അവയുടെ യഥാർഥ ഉപജ്ഞാതാക്കളിൽ നിക്ഷിപ്തമാക്കുന്നതിന് നിരവധി വെല്ലുവിളികൾ ഉയർന്നു വന്നു .
സാമൂഹ്യ മാധ്യമങ്ങൾ വഴി ഏതെങ്കിലും വ്യക്തിയെ ലക്ഷ്യമാക്കി അപകീർത്തികരമായ പരാമർശങ്ങളുണ്ടായാലും അത് പ്രചരിപ്പിക്കപ്പെട്ട പ്ലാറ്റുഫോമുകൾക്ക് സെക്ഷൻ 79ന് കീഴിൽ നിയമ പരിരക്ഷ നേരത്തെ ഉറപ്പാക്കപ്പെട്ടിരുന്നു. അതു മൂലം ഇരകൾക്ക് പ്രതിവിധി ലഭിക്കാത്ത ഇടമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ക്രമേണ മാറിപ്പോയി.
ഇവിടെയാണ് പുതിയ ഐടി നിയമങ്ങളെ ഇന്റർനെറ്റ് വഴി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനുള്ള ഒരു സവിശേഷ ഘട്ടമായി വീക്ഷിക്കപ്പെടേണ്ടത്. പുതുക്കിയ ഐടി നിയമങ്ങൾ വഴി സാമൂഹ്യ മാധ്യമങ്ങളിലെ ഉള്ളടക്കത്തിന് അവയുടെ നടത്തിപ്പുകാർ കൂടുതൽ ഉത്തരവാദിത്വമുള്ളവരായി മാറ്റപ്പെടുകയാണ്.
സർക്കാരിനെതിരായ വിവരം പങ്കു വയ്ക്കുന്നത് തടയുകയാണ് 2022 ഒക്ടോബറിലെ നിയമങ്ങൾ ലക്ഷ്യമിടുന്നതെന്ന് മിക്ക സാമൂഹ്യ മാധ്യമ ഇടനിലക്കാരും കരുതി. തെറ്റായ വിവരങ്ങൾ തടയുന്നതിന് സർക്കാർ സംവിധാനം മാത്രമാണുള്ളതെന്ന് വേറെ ചിലർ കരുതി. സർക്കാരിന്റെ സ്ഥിതിവിവര കണക്കുകളിലേക്കുള്ള പ്രവേശനം സർക്കാരുമായി ബന്ധപ്പെട്ട ഏജൻസികൾക്ക് മാത്രമുള്ളതാണ്. അതിനാൽ ഗവൺമെന്റിനെക്കുറിച്ചുള്ള ഉള്ളടക്കം ഫലപ്രദമായി പരിശോധിക്കുക എന്നത് സർക്കാരിതര സ്ഥാപനങ്ങൾക്ക് ഏതാണ്ട് അസാധ്യമാണ്.
സമാന്തരമായി സ്വകാര്യ മേഖലയ്ക്കും അതിന്റെ വസ്തുതാ പരിശോധന സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ രൂപകൽപന ചെയ്യാവുന്നതേയുള്ളൂ. ഇത് നിരവധി നൂതനതകൾ സൃഷ്ട്ടിക്കുന്നതിനൊപ്പം പുതിയ സ്റ്റാർട്ടപ്പുകൾക്ക് തെറ്റായ വിവര പ്രചാരണം കൈകാര്യം ചെയ്യുന്നതിനുള്ള പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങൾ സംജാതമാക്കുകയും ചെയ്യും.
"ഉള്ളടക്കം തെറ്റായ വിവരങ്ങൾ' എന്ന മുദ്രയുടെ അനന്തരഫലങ്ങൾ?
ഉത്തരം ലളിതമാണ് - സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിപ്പിക്കപ്പെട്ട തർക്കമുള്ള ഉള്ളടക്കം നീക്കം ചെയ്യുകയോ അവ അങ്ങനെ തന്നെ തുടരാൻ അനുവദിക്കുകയോ ആവാം. എന്നാൽ ഉള്ളടക്കം നിലനിർത്തും എന്ന വഴി തെരഞ്ഞെടുക്കുകയാണെങ്കിൽ, സ്വാഭാവിക നീതിയുടെ ഏത് തത്വവും അനുവദിക്കുന്നതു പോലെ, സ്വാഭാവിക നീതി നടപ്പാക്കിക്കിട്ടാൻ കോടതികളെ സമീപിക്കുന്നതിന് ഇരയായ വകുപ്പിന് അവകാശമുണ്ടാവും. തങ്ങളുടെ പരാതികളിൽ തീർപ്പു കൽപ്പിക്കുന്നതിന് അപ്പലേറ്റ് കമ്മിറ്റിയടക്കം നിരവധി പരാതിപരിഹാര സംവിധാനങ്ങൾ നിലനിൽക്കുന്നുണ്ട്.
വസ്തുതകൾ ഇതായിരിക്കെ, തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളിൽ "നിക്ഷിപ്ത താത്പര്യങ്ങൾ' കാണുന്നത് എന്തിനാണ്?
പുതിയ ഐടി നിയമങ്ങളുടെ വ്യാപ്തിയിലും പ്രയോഗക്ഷമതയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് നിക്ഷിപ്ത താല്പര്യക്കാരുടെ ബോധപൂർവമായ ശ്രമങ്ങളുണ്ടാകാം. ഉള്ളടക്കം സർക്കാർ സെൻസർ ചെയ്യുകയാണെന്ന പ്രതീതി സൃഷ്ടിച്ച് സംശയമുണർത്തുകയാണ് അവർ ചെയ്യുന്നത്. എന്നാൽ സത്യം നേരെ വിപരീതമാണ് - റൂൾ 3(1) (എൻ) പ്രകാരമുള്ള ഐടി നിയമങ്ങൾ ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങൾ ഒരു പ്ലാറ്റ്ഫോമിനും ലംഘിക്കാനാവില്ലെന്ന് വ്യക്തമായ ഉറപ്പു നൽകുന്നു.
തെറ്റായ വിവരങ്ങൾ സൃഷ്ടിക്കുന്നതും അവ പ്രചരിപ്പിക്കുന്നതും നമ്മുടെ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള വ്യക്തമായ ആക്രമണമാണ്. സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് എന്നത് നമ്മുടെ ലക്ഷ്യവും ഡിജിറ്റൽ സാമ്പത്തിക ശക്തിയുടെ അടിത്തറയുമാണ്. ഇന്റർനെറ്റ് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർക്ക് ഇന്റർനെറ്റ് ഒരിക്കലും സുരക്ഷിത താവളമാകില്ലെന്ന് ഉറപ്പാക്കുക തന്നെ ചെയ്യും.
ഭരണഘടനാ മൂല്യങ്ങളും മൗലികാവകാശങ്ങളും കുറയ്ക്കാതെ തന്നെ സർക്കാർ അതിനുള്ള ശ്രമം തുടരും. ഇന്റർനെറ്റിലെ തെറ്റായ വിവരങ്ങൾ നിഷേധിക്കാനുള്ള നിശ്ചയദാർഢ്യത്തോടെയുള്ള പ്രയത്നവും തുടരും. എല്ലാ ഇന്ത്യക്കാർക്കും തങ്ങളുടെ ഇന്റർനെറ്റ് സുരക്ഷിതമായി നിലനിർത്തുന്നതിൽ സർക്കാരും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുകയാണ് രാജ്യത്തെ നവീകരിച്ച ഐടി നിയമങ്ങൾ ചെയ്യുന്നത്.