
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 5 റൺസ് ജയം. പോയിന്‍റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയെ 130 റണ്‍സിൽ ഒതുക്കിയെങ്കിലും ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 125 റൺസിന് ഡൽഹി പിടിച്ചുനിർത്തുകയായിരുന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന നായകൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ.
ഡൽഹിക്ക് നഷ്ട്മായതുപോലെ ഗുജറാത്തിനും തുടക്കത്തിലേ ഓപ്പണറെ നഷ്ടമായി. വൃദ്ധിമാൻ സാഹ പൂജ്യത്തിനു പുറത്ത്. മൂന്നാം നമ്പറിൽ വന്ന പാണ്ഡ്യ സൂക്ഷമതയോടെ കളിച്ചപ്പോൾ മറുവശത്ത് നിന്നവർ ഓരോരുത്തരെയായി ഡൽഹി ബൗളർമാർ തിരിച്ചയച്ചു. നാലാം ഓവറിൽ ആൻറിച് നോർക്കിയയുടെ പന്തിൽ ശുഭ്മൻ ഗില്ലും (6) ഇഷാന്ത് ശർമയുടെ അഞ്ചാം ഓവറിലെ അവസാന പന്തിൽ വിജയ് ശങ്കറും (6) പുറത്തായി. ഏഴാം ഓവറിൽ ഡേവിഡ് മില്ലറെ (0) കുൽദീപ് യാദവും മടക്കിയതോടെ ഗുജറാത്ത് പരാജയത്തിലേക്ക് വഴുതുകയായിരുന്നു.
പിന്നീട് വന്ന അഭിനവ് മനോഹറിനെ കൂട്ടുപിടിച്ച് നായകൻ പാണ്ഡ്യ ഗുജറാത്തിൻ്റെ സ്കോർബോർഡ് ചലിപ്പിച്ചു. ഇതിനിടെ അർധ സെഞ്ചുറിയും തികച്ചു. ഇഷാന്ത് ശർമ 18-ാം ഓവറിൽ അഭിനവ് മനോഹറിനെ (26) പുറത്താക്കി ഡൽഹിക്ക് ആശ്വാസം നൽകി.
പിന്നീട് ഇറങ്ങിയ രാഹുല്‍ തെവാട്ടിയ 19-ാം ഓവറില്‍ തുടരെ മൂന്ന് സിക്‌സറുകൾ പറത്തി ഗുജറാത്തിന് വിജയ സാധ്യത കൂട്ടി. ഇതോടെ 20-ാം ഓവറില്‍ ഗുജറാത്തിന് 12 റൺസ് വിജയ ലക്ഷ്യമായി. 3 റൺസ് മാത്രം വിട്ടുകൊടുത്ത ശേഷം ഇഷാന്ത് തെവാട്ടിയയെ പുറത്താക്കിയതോടെ ഗുജറാത്തിന് ജയിക്കാൻ 2 പന്തിൽ 9 റൺസ്. എന്നാൽ ഇഷാന്തിന് മുന്നിൽ ഒന്നും ചെയ്യാനാകാതെ ഹാർദിക്കും റാഷിദ് ഖാനും കീഴടങ്ങുകയായിരുന്നു. ഡൽഹിക്കായി ഖലീൽ അഹമ്മദും ഇശാന്ത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, പേസര്‍ മുഹമ്മദ് ഷമിയുടെ അസാമാന്യ ബൗളിങ്ങില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തകര്‍ന്നടിയുകയായിരുന്നു. പവര്‍പ്ലേയ്ക്കിടെ ഏഴ് റണ്‍സിന് നാല് വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. നാലോവർ ക്വോട്ട പൂർത്തിയാക്കിയപ്പോൾ വഴങ്ങിയത് 11 റൺസ് മാത്രം. ഷമി തന്നെയാണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം അമാന്‍ ഹക്കീം ഖാന്റെ ഫിഫ്റ്റിയിലും അക്സര്‍ പട്ടേല്‍, റിപല്‍ പട്ടേല്‍ എന്നിവരുടെ പോരാട്ടത്തിലും 20 ഓവറില്‍ എട്ടു വിക്കറ്റിന് 130 റണ്‍സിലെത്തി. ആറ് ഓവറിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഡല്‍ഹി കഷ്ടപ്പെട്ടാണ് സ്കോര്‍ ബോര്‍ഡില്‍ 100 തൊട്ടത്. മോഹിത് ശര്‍മ്മ രണ്ടും റാഷിദ് ഖാന് ഒന്നും വിക്കറ്റ് നേടി.
ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ഫിൽ സോള്‍ട്ടിനെ ഷമി ഗോള്‍ഡന്‍ ഡക്കാക്കി, ഡേവിഡ് മില്ലറിനു ക്യാച്ച്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ(2 പന്തില്‍ 2) റാഷിദ് ഖാന് റണ്ണൗട്ടാക്കി. ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഷമി, റൈലി റൂസ്സോയെ(6 പന്തില്‍ 8) വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ഷമിയുടെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ മനീഷ് പാണ്ഡെ(4 പന്തില്‍ 1) സാഹയുടെ പറക്കും ക്യാച്ചില്‍ മടങ്ങി. അവസാന പന്തില്‍ പ്രിയം ഗാര്‍ഗ്(14 പന്തില്‍ 10) സാഹയുടെ കൈകളിലെത്തിയതോടെ പവര്‍പ്ലേയില്‍ ഷമിക്ക് ഏഴ് റണ്‍സിനിടെ നാല് വിക്കറ്റായി. 23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണ ഡല്‍ഹിക്ക് ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ 28-5 മാത്രം.
ഷമിയുടെ നാല് ഓവര്‍ കഴിഞ്ഞതോടെയാണ് അക്സര്‍ പട്ടേല്‍-അമാന്‍ ഹക്കീം ഖാന് സഖ്യം ക്യാപിറ്റല്‍സിന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. ഇരുവരുടേയും കൂട്ടുകെട്ട് മോഹിത് ശര്‍മയുടെ 14-ാം ഓവറിലെ അവസാന പന്ത് വരെ നീണ്ടു. ശര്‍മയെ സിക്സറിന് പറത്താനുള്ള അക്സറിന്റെ(30 പന്തില്‍ 27) ശ്രമം റാഷിദ് ഖാന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. റിപലിനൊപ്പം 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും റാഷിദ് ഖാന്റെ 19-ാം ഓവറിലെ മൂന്നാം പന്തില്‍ അമാന്‍ ഹക്കീം ഖാന്(44 പന്തില്‍ 51) അഭിനവ് മനോഹറിന്റെ ക്യാച്ചില്‍ പുറത്തായി.