ഇനി നമുക്ക് ഹാലണ്ടിനെക്കുറിച്ച് മിണ്ടാം!
സി.കെ. രാജേഷ്കുമാര്‍
ഫുട്ബോള്‍ ലോകം കഴിഞ്ഞ ഒന്നര ദശകക്കാലമായി സംസാരിക്കുന്ന രണ്ടു പേരുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. പിന്നീട് നെയ്മറും അതിനു ശേഷം കൈലിയന്‍ എംബാപ്പെയും വന്നു. എങ്കിലും സിആര്‍ സെവനും മെസിയും തിളക്കം കുറയാതെതന്നെ നിന്നു. എന്നാല്‍, ഇവരുടെ പ്രഭയ്ക്കു മുകളിലേക്ക് മറ്റൊരു പ്രകാശം കടന്നുവരുകയാണ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെത്തിയ നാള്‍മുതല്‍ ഈ മനുഷ്യന് അദ്ഭുതമായി ആരാധകരുടെ മനസില്‍ ചേക്കേറി. അതെ, ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലെ മികവിന്റെ തെളിച്ചത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പെപ് ഗാര്‍ഡിയോള ആനയിച്ച നോര്‍വീജിയന്‍ വിസ്മയം, എര്‍ലിങ് ഹാലണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി ഹാലണ്ട് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഈ സീസണില്‍ 47 മത്സരങ്ങളില്‍നിന്ന് 51 ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. ഈ അവാര്‍ഡ് നേട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവച്ചാല്‍ 82 ശതമാനം വോട്ടും ഹാലണ്ടിനായിരുന്നു എന്നതാണ്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഈ അവാര്‍ഡ് സ്വന്തമാക്കിയ താരമായി ഇതോടെ ഈ ഇരുപത്തിരണ്ടുകാരൻ.
അതുപോലെ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു സീസണില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും ഇപ്പോള്‍ ഹാലണ്ടിന്റെ പേരിലാണ്.
വരവ് സാല്‍സ്ബര്‍ഗ് വഴി
ഓസ്ട്രിയന്‍ ക്ലബ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് വഴി പ്രഫഷണല്‍ ഫുട്ബോളിലെത്തിയ ഹാലണ്ടിന്റെ പ്രതിഭ തേച്ചുമിനുക്കിയത് ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലെ രണ്ട് സീസണുകളാണ്. എന്നാല്‍, ലോകത്തെ ഏതു മികച്ച താരത്തിനൊപ്പം തന്നെയും ചേര്‍ത്തുവായിക്കാമെന്ന് ഹാലണ്ട് തെളിയിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയില്വന്ന ശേഷം. കഴിഞ്ഞ 10 മാസമായി ഹാലണ്ട് നടത്തുന്ന കുതിപ്പ് അനിതരസാധാരണമാണ്. ലയണല്‍ മെസിയും എംബാപ്പെയും നിറഞ്ഞുനില്ക്കുന്ന ഇടത്തിലേക്കാണ് ഹാലണ്ട് കസേര വലിച്ചിട്ടിരിക്കുന്നത്.
ഈ സീസണില്‍ 47 മത്സരങ്ങളില്‍നിന്ന് 51 ഗോളും 8 അസിസ്റ്റും. ഇതില്‍ പ്രീമിയര്‍ ലീഗില്‍ 35, ചാംപ്യന്‍സ് ലീഗില്‍ 12, എഫ്എ കപ്പില്‍ മൂന്ന്, ലീഗ് കപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ഗോൾ വേട്ട. 1927-28 സീസണില്‍ ഡിക്സി ഡീന്‍ നേടിയ 63 ഗോളുകളാണ് ഒരു സീസണില്‍ ക്ലബ്ബിനായി ഒരാള്‍ നേടുന്ന ഏറ്റവും കൂടുതല്‍ ഗോള്‍.
സീസണില്‍ നാല് ഹാട്രിക്കുകള്‍ നേടിയ ഹാലണ്ട് അലന് ഷിയററുടെയും ആഷ്ലി കോളിന്റെയും മൂന്നു ഹാട്രിക്കുകള്‍ എന്ന റെക്കോഡും മറികടന്നു. ഇനി ഈ സീസണില്‍ നാലു മത്സരങ്ങളിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഗോള്‍ വേട്ടയുടെ എണ്ണം ഇനിയും കൂടാതെ തരമില്ല. ചാംപ്യന്‍സ് ലീഗില്‍ മൂന്നു ക്ലബ്ബുകളിലായി 28 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹാലണ്ട് 35 ഗോളുകളാണ് നേടിയിട്ടുള്ളത്. സാല്‍സ് ബര്‍ഗിനായി ആറ് മത്സരങ്ങളില്‍നിന്ന് എട്ടും ഡോര്‍ട്ട്മുണ്ടിനായി 13 മത്സരങ്ങളില്‍നിന്ന് 15 ഗോളുകളും സിറ്റിക്കായി ഒമ്പത് മത്സരങ്ങളില്‍നിന്ന് 12 ഗോളും സ്വന്തമാക്കി.
യൂറോപ്പിലെ ക്ലബ്ബ് റെക്കോഡ് പരിഗണിച്ചാല്‍, 60 മത്സരങ്ങളില്‍നിന്ന് 73 ഗോളുകള്‍ നേടിയ ലയണല്‍ മെസിയുടെ പേരിലാണ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളുടെ റെക്കോഡ്.
ഡിബ്രുയിനെയുമായുള്ള കൂട്ടുകെട്ട്
ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടസ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്കുന്ന ടീം ആഴ്സണലാണ്. ലീഗിലെ പോയിന്റ് നിലയില്‍ ആഴ്സണലായിരുന്നു സിറ്റിക്ക് വെല്ലുവിളിയായത്. സിറ്റി ഒന്നാമതെങ്കിലും ഇപ്പോഴും ആ വെല്ലുവിളി തുടരുന്നു. 34 മത്സരങ്ങളില്‍നിന്ന് സിറ്റിക്ക് 82 പോയിന്റും 35 മത്സരങ്ങളില്‍നിന്ന് ആഴ്സണലിന് 81 പോയിന്റുമാണുള്ളത്.
സിറ്റിയുടെ മുന്നേറ്റങ്ങളിലെ പ്രധാന സഖ്യകക്ഷികള്‍ മധ്യനിര താരം കെവിന് ഡിബ്രുയിനെയും ഹാലണ്ടുമാണ്. ഇരുവരുടെയും ഒത്തിണക്കം ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായകമായി. ഹാലണ്ടിനെ ഒരു ഇംപാക്ട് പ്ലെയറാക്കി മാറ്റുന്നതില്‍ ഡിബ്രുയിനെയും പങ്ക് നിസാരമല്ല. എന്നാല്‍, ഡി ബ്രൂയിനെയുടെ ലേസര്‍ പോലെയുള്ള പാസിംഗ് മാത്രമല്ല അദ്ദേഹത്തിന്റെ മികവിനു കാരണം. സഹതാരങ്ങളായ ജാക്ക് ഗ്രീലിഷ്, റോഡ്രി, ബെര്‍ണാഡോ സില്‍വ എന്നിവരുമായുള്ള കൂട്ടായ്മയും ഹാലണ്ടിന് നന്നായി ഇണങ്ങുന്നു. ഹാലണ്ടിന്റെ കളിയെ വിനാശകരമായ തലത്തിലേക്ക് പരിഷ്കരിച്ചെടുക്കുന്നതില്‍ ഇവരാക്കെ കാരണക്കാരാണ്. ഹാലണ്ടിന്റെ പ്രധാന പ്രത്യേകതകള്‍ വേഗവും ശക്തിയും മാരകമായ ഫിനിഷിങ്ങുമാണെന്നു നിസംശയം പറയാം. ബോക്സിലെ അവസരങ്ങള്‍ക്കായി അയാള്‍ കാത്തു നിൽക്കുന്നു, അവസരം ലഭിച്ചാല്‍ ശരിയായ റണ്‍ എടുക്കാനുള്ള സാങ്കേതികത്തികവുമുണ്ട്.
ബാലണ്‍ ഡി ഓര് അടക്കമുള്ള അവാര്‍ഡുകളിലേക്ക് അടുത്ത വര്‍ഷം മുതല്‍ ഒരു പേര് കൂടി ഉയര്‍ന്നു വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് ഇനി നമുക്ക് മെസിയിലും നെയ്മറിലും എംബാപ്പെയിലും മാത്രം ചുരുങ്ങാതെ ഹാലണ്ടിലേക്കും പടരാം.