പാരിസ്: അനുവാദമില്ലാതെ സൗദി സന്ദര്‍ശനം നടത്തിയതിന് അര്‍ജന്റൈന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ലണയല്‍ മെസിക്ക് സസ്പെന്ഷന്. പിഎസ്ജി ഫുട്ബോള്‍ ക്ലബ് രണ്ടാഴ്ചത്തേക്കാണ് മെസിയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്പെന്ഷന് കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. ക്ലബ്ബിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായായിരുന്നു മെസിയുടെ സന്ദര്‍ശനം.
രാജ്യം വിട്ടുപോകുന്നതിനുമുമ്പ് ക്ലൂബ്ബില്നിന്ന് അനുവാദം വാങ്ങണമെന്ന ചട്ടമാണ് മെസി ലംഘിച്ചത്. അതേസമയം, ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ മെസി സൗദി യാത്രയ്ക്ക് ക്ലബിനോട് അനുമതി തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നുവത്രേ. അതിനിടെ, ഞായറാഴ്ച മടങ്ങിയെത്തുന്ന തിങ്കളാഴ്ച നടക്കുന്ന മെസിയെ പരിശീലനത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
സൗദി ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് രാജ്യ സന്ദര്‍ശനത്തിനായി മെസിയും കുടുംബവും സൗദിയിലെത്തിയത്. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസിയെ ഔദ്യോഗിക ടൂറിസം ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി സ്വാഗതം ചെയ്ത് മെസിയുടെ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. സസ്പെന്ഷന് നേരിടേണ്ട മെസിക്ക് ട്രോയസ്, അജക്സിയോ എന്നീ ടീമുകള്‍ക്കെതിരെയുള്ള ലീഗ് 1 മത്സരങ്ങള്‍ നഷ്ട്ടമാകും. മേയ് 21ന് നടക്കുന്ന ഓക്സെറെയ്ക്ക് എതിരായ മത്സരത്തിലേക്ക് താരം തിരിച്ചെത്തിയേക്കും. മെസിയെ സസ്പെന്‍ഡ് ചെയ്ത നടപടി ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. അടുത്ത സീസണില്‍ എന്തായാലും മെസി പിഎസ്ജിയില്‍ കാണില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ പിഎസ്ജി ആഗ്രഹിക്കുന്നില്ലെന്നതിനു വ്യക്തമായ സാഹചര്യത്തില്‍ ജൂണില്‍ താരം ക്ലബ് വിടും. മെസിയുടെ പിതാവും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.