ക്യാപ്റ്റൻ മാറി, കളി മാറി; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

പേസ് ബൗളർമാരുടെ മികച്ച പ്രകടനവും അക്ഷർ പട്ടേലിന്‍റെ ഓൾറൗണ്ട് ഷോയും ക്യാപ്റ്റന്‍ ശുഭ്മൻ ഗില്ലിന്‍റെ അർധ സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം ഉറപ്പാക്കി
India vs England 1st ODI

ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ഓൾറൗണ്ടർ അക്ഷർ പട്ടേൽ.

Updated on

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയം. പേസ് ബൗളര്‍മാരുടെ മിന്നും പ്രകടനവും അക്ഷർ പട്ടേലിന്‍റെ ഓൾറൗണ്ട് ഷോയും ക്യാപ്റ്റന്‍ ശുഭ്മൻ ഗില്ലിന്‍റെയും വാഷിങ്ടൺ സുന്ദറിന്‍റെയും ബാറ്റിങ് മികവുമാണ് സന്ദർശകർക്ക് പര്യടനത്തിലെ ആദ്യ വിജയം സമ്മാനിച്ചത്. അ‍യർലൻഡിനും ഇംഗ്ലണ്ടിനും എതിരായ ടി20 പരമ്പരകളിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ട ടീമിന് ഇത് ആശ്വാസമായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 47.5 ഓവറില്‍ 258 റണ്‍സിന് പുറത്തായി. 107 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ വക്കിലെത്തിയെങ്കിലും ജോ റൂട്ടും (76 പന്തിൽ 76) ലിയാം ഡോസണും (83 പന്തിൽ 68) ചേര്‍ന്നാണ് വൻ തകർച്ചയിൽ നിന്നു കരകയറ്റിയത്. 121 റൺസാണ് ഏഴാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്തത്. ഇതോടെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 259 റണ്‍സ് ലക്ഷ്യമായി.

ഇംഗ്ലണ്ടിന് തുടക്കത്തില്‍ ജേക്കബ് ബഥേലും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ഉറച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍, ജസ്പ്രീത് ബുംറയും യുവ പേസര്‍ ഗുര്‍നൂര്‍ ബ്രാറും ആക്രമണം ശക്തമാക്കിയതോടെ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലായി. ഒരറ്റത് പ്രസിദ്ധ് കൃഷ്ണ അച്ചടക്കത്തോടെ പന്തെറിഞ്ഞു. ബുംറ 31 റൺസിന് ഒരു വിക്കറ്റാണ് നേടിയത്. പ്രസിദ്ധ് 50 റൺസിന് രണ്ട് വിക്കറ്റ് നേടിയപ്പോൾ ബ്രാർ 61 റൺസ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റെടുത്തത്. ഫോമിൽ തിരിച്ചെത്തിയ അക്ഷർ പട്ടേൽ 62 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി. ആറോവറിൽ 27 റൺസ് മാത്രം വഴങ്ങിയ ശിവം ദുബെയും ഒരു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ശുഭ്മൻ ഗിൽ ആക്രമണോത്സുകമായി തുടങ്ങിയെങ്കിലും രോഹിത് ശർമ താളം കണ്ടെത്താൻ ബുദ്ധിമുട്ടി. രോഹിതും (21 പന്തിൽ 11) വിരാട് കോലിയും (6 പന്തിൽ 5) പെട്ടെന്ന് മടങ്ങിയെങ്കിലും ഗില്ലും ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് ടീമിന്‍റെ നില സുരക്ഷിതമാക്കി.

എന്നാൽ, 75 പന്തിൽ 80 റൺസുമായി മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ഗിൽ പരുക്കേറ്റു പുറത്തുപോകുകയും, ശ്രേയസ് (53 പന്തിൽ 35) റണ്ണൗട്ടാകുകയും ചെയ്തതിനു പുറമേ കെ.എൽ. രാഹുൽ (1) വേഗത്തിൽ കീഴടങ്ങുകയും ചെയ്തതോടെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ

160 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റും പരുക്കേറ്റ ഗില്ലിനെയും നഷ്ടമായ ഇന്ത്യയെ പക്ഷേ അക്ഷർ പട്ടേലും വാഷിങ്ടൺ സുന്ദറും ചേർന്ന് കൂടുതൽ പരുക്കില്ലാതെ സുരക്ഷിതമായ വിജയതീരത്തെത്തിച്ചു.

രാഹുലിനു മുൻപേ ക്രീസിലെത്തിയ സുന്ദർ 63 പന്തിൽ 52 റൺസെടുത്ത് പുറത്താകാതെ നിന്നു. സുന്ദറിനു മുൻപേ അർധ സെഞ്ചുറി തികച്ച അക്ഷർ 52 പന്തിൽ പുറത്താകാതെ 57 റൺസും നേടി. ജോഫ്ര ആർച്ചർ, ജോഷ് ടങ്, സാം കറൻ എന്നിവർ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റ് സ്വന്തമാക്കി.

logo
Metro Vaartha
www.metrovaartha.com