സ്കൂളിൽ പ്രധാനധ്യാപികയും സഹപ്രവർത്തകരായ മറ്റ് 2 അധ്യാപികമാരും വിദ്യാർഥികൾക്കു മുന്നിൽ അടിയുണ്ടാക്കുന്ന വിഡിയൊ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിന്‍റെ തലസ്ഥാനമായ പട്‌നയിലാണ് സംഭവം. സ്‌കൂളിലെ ജനലുകൾ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ക്രൂരമർദനത്തിൽ കലാശിച്ചത്.
വിഡിയൊയിൽ, ക്ലാസ് മുറിയിൽ ചേർന്ന യോഗത്തിനിടെ പ്രധാന അധ്യാപികയായ കാന്തി കുമാരി മറ്റൊരു അധ്യാപികയുമായി തട്ടിക്കയറുന്നത് കാണാം. തുടർന്ന് അവരിൽ ഒരാൾ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. രണ്ടാമത്തെ ടീച്ചർ ഇതേസമയം ഇവരെ പിന്തുടരുകയും അവിടെവച്ച് ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്യുന്നു.
ഈ സമയം മൂന്നമത്തെ അധ്യാപിക അവിടെയെത്തി പ്രധാന അധ്യാപികയുടെ മുടിയിൽ കുത്തിപ്പിടിക്കുന്നതും പുറംഭാഗത്ത് നിരന്തരം ഇടിക്കുന്നതും കാണാം. ഇവരുടെ ആക്രമണം കണ്ട് കുട്ടികൾ അമ്പരന്നു നിൽക്കുന്നുമുണ്ട്. പിന്നീട് ആക്രമണം കണ്ടുകൊണ്ടിരുന്ന അധ്യാപകരോ നാട്ടുകാരോ ആരോ ഒരാൾ ഇടപെട്ട് ഇവരെ വേർപെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിന്‍റെ വിഡിയൊ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ 2 അധ്യാപികമാരോടും വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. അന്വേഷണം നടത്തുമെന്നും ഇവരുടെ പ്രതികരണം ലഭിച്ച ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നവേഷ് കുമാർ അറിയിച്ചു.