ഫ്ളിപ്കാർട്ടിനെതിരേ ഉയർന്നത് ഒന്നര ലക്ഷത്തോളം പരാതികൾ, പിന്നാലെ ആമസോണും മീഷോയും; റീഫണ്ട് ചെയ്തത് 91 കോടി രൂപ!
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവുമധികം ഉപഭോക്തൃ പരാതികൾ നേരിടുന്ന പത്ത് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രം. 2025 ൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനിൽ ലഭിച്ച പരാതികളുടെ കണക്കുകളാണ് സർക്കാർ പുറത്തിറക്കിയത്. ഏറ്റവുമധികം പരാതി ലഭിച്ച പ്ലാറ്റ്ഫോമുകളിൽ ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഫ്ലിപ്കാർട്ട്, ആമസോൺ, മീഷോ എന്നിവ ഇടംപിടിച്ചിരിക്കുന്നത്.
1.33 ലക്ഷം പരാതികളാണ് ഒരു വർഷം ഫ്ളിപ്കാർട്ടിനെതിരേ ലങിച്ചത്. ആമസോണിനെതിരേ 91,248 പരാതികളും മീഷോയ്ക്കെതിരേ 29,284 പരാതികളും ലഭിച്ചിട്ടുണ്ട്. മിന്ത്ര, നെറ്റ്മെഡ്സ്, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, നാപ്തോള്‍, വിഎല്‍ഇ ബസാര്‍, നൈക്ക എന്നിവയാണ് പട്ടികയിലെ മറ്റ് കമ്പനികള്‍.
ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്തിട്ട് അത് ലഭിക്കുന്നില്ലെന്നതാണ് ഏറ്റവും കൂടുതൽ ഉയർന്ന പരാതി. 2025 ൽ ഇത്തരത്തിലുള്ള നോൺ ഡെലിവറി പരാതികൾ 79,818 എണ്ണം ലഭിച്ചു. തെറ്റായ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക, കൃത്യസമയത്ത് റീഫണ്ട് നല്‍കാതിരിക്കുക, കേടുപാടുകള്‍ സംഭവിച്ച സാധനങ്ങള്‍ നല്‍കുക, വാറന്‍റി/ റീഫണ്ട് നിഷേധിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന പരാതികള്‍.
2025 ഏപ്രില്‍ 25 മുതല്‍ 2026 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 91 കോടി രൂപയിലധികം തുക ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കാന്‍ ഹെല്‍പ്ലൈന്‍ വഴിയൊരുക്കി. ലോക്സഭയില്‍ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി ബി.എല്‍. വര്‍മയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍ വലിയ പങ്ക് വഹിച്ചതായും മന്ത്രി വ്യക്തമാക്കി.