ആരതി പൊടി | റോബിൻ രാധാകൃഷ്ണൻ
റോബിൻ - വേദ് ലക്ഷ്മി വാക്പോര് തുടരുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് സംരഭകയും റോബിന്‍റെ ഭാര്യയുമായി ആരതി പൊടി രംഗത്ത്. അവർ തമ്മിലുള്ള പ്രശ്നം അവർ തന്നെ തീർക്കട്ടെയെന്നും അതിലേക്ക് തന്‍റെ പേര് വലിച്ചിഴയ്ക്കരുതെന്നുമാണ് ആരതിയുടെ പ്രതികരണം.
വേദലക്ഷ്മിക്ക് പുറമേ കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവുമാണ് റോബിനെതിരേ ആരോപണങ്ങളുമായി രംഗത്തു വന്നത്. അഭിൽദേവിൽ നിന്ന് വാങ്ങിയ ലക്ഷങ്ങളോളം രൂപ റോബിൻ തിരിച്ച് കൊടുക്കാനുണ്ടെന്നായിരുന്നു വേദ് ലക്ഷ്മിയുടെ ആരോപണം. ഇതിനിടെയാണ് ആരതിയും പ്രതികരണവുമായി രംഗത്തെത്തിയത്.
"സോഷ്യൽ മീഡിയയിൽ ഇപ്പോൾ ധാരാളം ആരോപണങ്ങൾ നടക്കുന്നു. അത് അഭിലും റോബിനും തമ്മിലുള്ള പ്രശ്നമാണ്. അത് അവർ തന്നെ പറഞ്ഞ് തീർക്കട്ടെ. അതിലേക്ക് ലക്ഷ്മിയും മറ്റുള്ളവരും ആവശ്യമില്ലാതെ എന്നെയും എന്‍റെ ബ്രാൻഡിനെയും വലിച്ചിഴയ്ക്കുന്നുണ്ട്.
എനിക്ക് ഈ പ്രശ്നവുമായി യാതൊരു ബന്ധവുമില്ല. എന്‍റെ പേരും ബ്രാൻഡും ഉപയോഗിച്ച് തെറ്റായ കഥകൾ പ്രചരിപ്പിക്കുമ്പോൾ ഞാൻ മിണ്ടാതിരിക്കില്ല. ഇതിന് കാരണക്കാരായവർക്കെതിരെ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഞാൻ സ്വീകരിക്കും.
ഞാൻ ഒറ്റരാത്രികൊണ്ട് പടുത്തുയർത്തിയതല്ല എന്‍റെ ബ്രാൻഡ്. വർഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെയും ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഫലമാണത്. എന്‍റെ സ്വന്തം വ്യക്തിത്വത്തിന്‍റെ കൂടി ഭാഗമാണത്. ഞാനുമായോ എന്‍റെ ബിസിനസുമായോ ബന്ധപ്പെടാത്ത കാര്യങ്ങളിലേക്ക് എന്‍റെ പേര് വലിച്ചിഴച്ച് ആരോപണങ്ങൾ ഉന്നയിച്ച് എന്‍റെയും എന്‍റെ ബിസിനസിന്‍റെയും പേര് നശിപ്പിക്കാൻ ആർക്കും അവകാശമില്ല. എന്‍റെ നിശബ്ദത എന്‍റെ ബലഹീനതയായി കാണരുത്.", ആരതി പറഞ്ഞു.