ജുവൽ മേരി
സമൂഹമാധ്യമങ്ങളിലൂടെ തന്‍റെ മരണവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേ ആഞ്ഞടിച്ച് അവതാരകയും നടിയുമായ ജുവൽ മേരി. ജുവൽ മേരി അത്യാസന്ന നിലയിലാണെന്നും ശബ്ദം നഷ്ടപ്പെട്ടുവെന്നും മരണം കാത്തു കിടക്കുകയാണെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് താരത്തിന്‍റെ പ്രതികരണം.
രണ്ടു ദിവസമായി എന്‍റെ ശ്രദ്ധയിൽ പെട്ട കാര്യത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്താൻ വേണ്ടിയാണ് ഈ വിഡിയോ. ചത്തിട്ടില്ല മക്കളേ ഞാൻ ചത്തിട്ടില്ല. രണ്ടു ദിവസമായി മരണം കാത്തു കിടക്കുകയാണ് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് അടിയന്തരത്തിന്‍റെ കാർഡ് അടിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ നമ്മൾ ഫിനിഷ്ഡ് അല്ല. 2023ൽ കാൻസർ വന്നതിനെക്കുറിച്ച് പൊതുപരിപാടിയിൽ പറഞ്ഞ കാര്യങ്ങൾ എടുത്താണ് ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
എന്നെ കൊന്നടക്കാൻ വേണ്ടി തയാറെടുത്തു കൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്‍റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്. ഒരുപാട് പേർ എനിക്കു വേണ്ടി ടെൻഷർ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തു പറ്റി എന്ന് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.
എനിക്ക് ഒന്നും പറ്റിയിട്ടില്ല. ഹാപ്പിയാണ്. അപ്പോൾ നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കുക എന്നാണ് ജുവൽ മേരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ പറഞ്ഞിരിക്കുന്നത്.
തൈറോയ്ഡ് കാൻസർ കണ്ടെത്തിയതിനെത്തുടർന്ന് താൻ ശസ്ത്രക്രിയക്ക് വിധേയയായെന്നും ഇപ്പോൾ ആരോഗ്യവതിയാണെന്നും ജുവൽ വെളിപ്പെടുത്തിയിരുന്നു.