വാമിഖ ഗബ്ബി, ലോകേഷ് കനകരാജ്, ഡിസി എന്ന സിനിമയിൽ.
പി.ജി.എസ്. സൂരജ്
തമിഴ് സിനിമാ ലോകത്ത് സംവിധായകർ ക്യാമറയ്ക്ക് മുന്നിലെത്തി നായകന്മാരായി മാറുന്ന പ്രവണതയ്ക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. എസ്.ജെ. സൂര്യയും ശശികുമാറുമൊക്കെ ഇത്തരത്തിൽ ഗംഭീര വിജയം വരിച്ചവരാണ്. എന്നാൽ, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളും 'സിനിമാറ്റിക് യൂണിവേഴ്സ്' എന്ന ആശയത്തിന് തമിഴിൽ തുടക്കമിട്ടയാളുമായ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്ത സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സൺ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച 'ഡിസി' എന്ന ചിത്രം ആ പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ട് ഇപ്പോൾ തിയെറ്ററുകളിൽ വൻവിജയമായി മുന്നേറുകയാണ്. ഒരു ക്രൈം റിവഞ്ച് ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ ദേവദാസ് എന്ന കേന്ദ്രകഥാപാത്രമായാണ് ലോകേഷ് വെള്ളിത്തിരയിലെത്തുന്നത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ വമ്പൻ സാമ്പത്തിക നേട്ടം സ്വന്തമാക്കിയ ഈ ചിത്രം ദക്ഷിണേന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണ്.
ഡിസി എന്ന സിനിമയുടെ പിറവിക്കു പിന്നിലെ കഥ കൗതുകകരമാണ്. സംവിധായകൻ അരുൺ മാതേശ്വരൻ യഥാർഥത്തിൽ തന്‍റെ അടുത്ത പ്രോജക്റ്റായി പദ്ധതിയിട്ടിരുന്നത് ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയുടെ ജീവിതകഥ പറയുന്ന സിനിമയായിരുന്നു. ധനുഷിനെ നായകനാക്കി ഒരുക്കാനിരുന്ന വലിയ പ്രൊജക്റ്റ് ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയി. ഈ ഇടവേളയിലാണ് അദ്ദേഹം തന്‍റെ മനസിലുണ്ടായിരുന്ന ഒരു ഡാർക്ക് ത്രില്ലർ കഥയിലേക്ക് പൂർണമായി തിരിയുന്നത്. ഈ കഥ ആദ്യം അദ്ദേഹം ധനുഷിനോടു തന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ, മറ്റു തിരക്കുകൾ കാരണം ധനുഷിന് അത് അപ്പോൾ ഏറ്റെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഈ തിരക്കഥ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയിലേക്ക് എത്തി. കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെങ്കിലും, താൻ ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു ചിത്രത്തിന്‍റെ പ്രമേയവുമായി ഇതിന് സാമ്യമുണ്ടെന്ന് തോന്നിയതിനാൽ അദ്ദേഹം സ്നേഹപൂർവം പിന്മാറുകയായിരുന്നു. പിന്നീടാണ് തികച്ചും അപ്രതീക്ഷിതമായി സംവിധായകൻ ലോകേഷ് കനകരാജ് ഈ സിനിമയുടെ നായകസ്ഥാനത്തേക്ക് കടന്നുവരുന്നത്. തിരക്കഥ കേട്ടയുടനെ ലോകേഷ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാവുകയായിരുന്നു.
'ഡിസി' എന്ന ചിത്രം അടിസ്ഥാനപരമായി ശരത് ചന്ദ്ര ചതോപാധ്യായയുടെ വിഖ്യാതമായ 'ദേവദാസ്' എന്ന ക്ലാസിക് നോവലിലെ കഥാപാത്രങ്ങളെയും അവരുടെ വൈകാരിക സംഘർഷങ്ങളെയും മുൻനിർത്തി തയാറാക്കിയതാണ്. എന്നാൽ, നമ്മൾ കണ്ടുശീലിച്ച ഒരു ട്രാജിക് പ്രണയകാവ്യം എന്നതിലുപരി, തികച്ചും ഇരുണ്ടതും അക്രമാസക്തവുമായ ഒരു ക്രൈം-ആക്ഷൻ പശ്ചാത്തലത്തിലാണ് സംവിധായകൻ അരുൺ മാതേശ്വരൻ ഈ കഥ പറഞ്ഞിരിക്കുന്നത്. കാൻസ് ഫിലിം ഫെസ്റ്റിവലിൽ വെച്ച് ഈ ചിത്രത്തെ സംവിധായകൻ വിശേഷിപ്പിച്ചത് തന്നെ "ദേവദാസ് മീറ്റ്സ് ബോണി ആൻഡ് ക്ലൈഡ്" (കുപ്രസിദ്ധരായ അമേരിക്കൻ ക്രിമിനൽ ജോഡികൾ) എന്നാണ്.
നോവലിലെ പ്രധാന കഥാപാത്രങ്ങളായ ദേവദാസ്, ചന്ദ്രമുഖി, പാർവതി എന്നിവർ തന്നെയാണ് സിനിമയുടെയും നെടുംതൂൺ. ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര് ദേവദാസ് (ദാസ്) എന്ന് തന്നെയാണ്. നോവലിലെ ചന്ദ്രമുഖിയോട് സാമ്യമുള്ള ചന്ദ്ര എന്ന കഥാപാത്രത്തെ വാമിഖ ഗബ്ബി അവതരിപ്പിക്കുമ്പോൾ, പാർവതി എന്ന കഥാപാത്രമായി സഞ്ജന കൃഷ്ണമൂർത്തിയും എത്തുന്നു. പ്രണയനൈരാശ്യത്താൽ സ്വയം നശിക്കുന്ന യഥാർത്ഥ ദേവദാസിന് പകരം, വയലൻസും കുറ്റകൃത്യങ്ങളും നിറഞ്ഞ ഒരു അധോലോകത്ത് പ്രതികാരം ചെയ്യുന്ന നായകനായാണ് ദാസിനെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
ക്യാമറയ്ക്കു പിന്നിൽ നിന്ന് മുന്നിലേക്ക് വരുമ്പോൾ യാതൊരു വിട്ടുവീഴ്ചകൾക്കും ലോകേഷ് തയാറായിരുന്നില്ല. തന്‍റെ മുൻ ചിത്രങ്ങളിൽ നായകന്മാർക്ക് നൽകിയ അതെ മാസ് പരിവേഷവും പെർഫെക്ഷനും തനിക്കും വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഇതിനായി വലിയ മുന്നൊരുക്കങ്ങളാണ് അദ്ദേഹം നടത്തിയത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പൂർണത വരുത്തുന്നതിനായി അദ്ദേഹം തായ്‌ലൻഡിലേക്ക് പോകുകയും അവിടെ വച്ച് ആയോധനകലകളിൽ പ്രത്യേകം പരിശീലനം നേടുകയും ചെയ്തു. സിനിമയിലെ പല അപകടകരമായ സംഘട്ടന രംഗങ്ങളിലും ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ശരീരഭാരം കുറച്ചും പ്രത്യേക ഡയറ്റ് പിന്തുടർന്നും കഥാപാത്രത്തിന്‍റെ ലുക്കിലേക്ക് മാറാൻ അദ്ദേഹം മാസങ്ങളെടുത്തു. ഈ സമർപ്പണം സിനിമയിലെ ഓരോ ഫ്രെയിമിലും വ്യക്തമായി കാണാൻ സാധിക്കും.
തമിഴ് സിനിമയിലെ പ്രമുഖ നിർമാണ കമ്പനിയായ സൺ പിക്ചേഴ്സ് വലിയ മുതൽമുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധാനത്തിനു പുറമേ ചിത്രത്തിന്‍റെ വസ്ത്രാലങ്കാരവും അരുൺ മാതേശ്വരൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് എന്നത് മറ്റൊരു സവിശേഷതയാണ്. കഥ നടക്കുന്ന കാലഘട്ടത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണ രീതിയാണ് കഥാപാത്രങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.
പഞ്ചാബി-ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയയായ വാമിഖ ഗബ്ബിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചന്ദ്ര എന്ന അവരുടെ കഥാപാത്രം സിനിമയുടെ ഗതി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ചിത്രത്തിൽ ഭോജരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി എത്തിയ നടൻ കൃഷ് ദയാലിന്‍റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ചിത്രത്തിലെ ഒരു സുപ്രധാന ആക്ഷൻ സീക്വൻസ് സിംഗിൾ ടേക്കിലാണ് അരുൺ മാതേശ്വരൻ പൂർത്തിയാക്കിയത്. ഈ രംഗം ചിത്രീകരിച്ച ഉടനെ സെറ്റിലുണ്ടായിരുന്ന എല്ലാവരും ലോകേഷിന്‍റെയും കൃഷിന്‍റെയും പ്രകടനത്തെ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. രാത്രി കാലങ്ങളിലെ ചിത്രീകരണമാണ് സിനിമയിൽ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. ഇത് സിനിമയുടെ ഡാർക്ക് മൂഡ് നിലനിർത്താൻ ഏറെ സഹായിച്ചു.
അരുൺ മാതേശ്വരൻ സിനിമയുടെ പ്രധാന ആകർഷണം വയലൻസ് രംഗങ്ങളുടെ റിയലിസ്റ്റിക് ചിത്രീകരണ രീതിയാണ്. 'റോക്കി', 'സാനി കായിദം', 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങളിലൂടെ തന്‍റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്. ഡിസിയിലും ആ ശൈലി കൂടുതൽ മൂർച്ചയോടെ അവതരിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം അനിരുദ്ധ് രവിചന്ദറിന്‍റെ തകർപ്പൻ പശ്ചാത്തലസംഗീതം കൂടിയായപ്പോൾ ചിത്രത്തിന്‍റെ സാങ്കേതിക തികവ് പൂർണമായി. ദാസ് എന്ന കഥാപാത്രത്തിന്‍റെ വൈകാരിക തലങ്ങളെയും അദ്ദേഹത്തിന്‍റെ പ്രതികാരദാഹത്തെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അനിരുദ്ധിന്‍റെ സംഗീതം വഹിച്ച പങ്ക് ചെറുതല്ല. ആക്ഷൻ രംഗങ്ങൾക്ക് നൽകിയ ബിജിഎം തിയെറ്ററുകളിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്. എഡിറ്റിങ് നിർവഹിച്ച ഫിലോമിൻ രാജും തന്‍റെ ജോലി ഭംഗിയാക്കി. ദൃശ്യഭാഷയുടെ കരുത്ത് ചോർന്നുപോകാതെ കൃത്യമായ എഡിറ്റിങ് സിനിമയെ ചടുലമാക്കി നിർത്തി.
ഓഗസ്റ്റ് ഏഴിന് തിയെറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിലും തമിഴ്‌നാട്ടിലും അത്യുജ്വലമായ വരവേൽപ്പാണ് ലഭിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, ചിത്രത്തിന്‍റെ മാതൃഭാഷയായ തമിഴ്‌നാട്ടിലെക്കാൾ വലിയ ബോക്സ് ഓഫിസ് കളക്ഷനും വിജയവുമാണ് ഡിസി കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് എന്നതാണ്. കേരളത്തിൽ ലോകേഷ് കനകരാജിനുള്ള വലിയ ആരാധക പിന്തുണ സിനിമയ്ക്ക് വലിയ മുതൽക്കൂട്ടായി മാറി. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിലെ ഒട്ടുമിക്ക തിയെറ്ററുകളിലും ഹൗസ് ഫുൾ ഷോകളായിരുന്നു. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിനുള്ളിൽ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. 44 കോടിയിലധികം രൂപ ആദ്യ നാല് ദിവസത്തിൽ തന്നെ ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കി. പിന്നീട് അതിവേഗം 50 കോടി കടന്ന ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നാകാൻ കുതിക്കുകയാണ്. തുടർന്നുള്ള ദിവസങ്ങളിലും മികച്ച തിയെറ്റർ ഒക്യുപ്പൻസി രേഖപ്പെടുത്താൻ സിനിമയ്ക്ക് സാധിച്ചു.
ഡിസി വെറുമൊരു ആക്ഷൻ സിനിമ എന്നതിനപ്പുറം മനുഷ്യന്‍റെ പ്രതികാരവാഞ്ചയുടെയും പ്രണയനഷ്ടത്തിന്‍റെയും ഇരുണ്ട തലങ്ങളെ സ്പർശിക്കുന്ന ഒരു സൈക്കോളജിക്കൽ ഡ്രാമ കൂടിയാണ്. തിരക്കഥയിലെ സൂക്ഷ്മതയാണ് ചിത്രത്തെ വേറിട്ടു നിർത്തുന്നത്. സംഭാഷണങ്ങളേക്കാൾ ദൃശ്യങ്ങളിലൂടെ കഥ പറയാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ഓരോ ഫ്രെയിമിലും നിറഞ്ഞുനിൽക്കുന്ന കളർ ടോൺ നായകന്‍റെ മാനസികാവസ്ഥയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. തമിഴ് സിനിമയുടെ സ്ഥിരം ഫോർമുലകളിൽ നിന്ന് മാറി നടക്കുമ്പോഴും വാണിജ്യ സിനിമയുടെ ചേരുവകളെ കൃത്യമായ അനുപാതത്തിൽ സമന്വയിപ്പിക്കാൻ അരുൺ മാതേശ്വരന് കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും ക്ലൈമാക്സിലെ നീളുന്ന സംഘട്ടന രംഗം സമീപകാല ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച കൊറിയോഗ്രാഫികളിൽ ഒന്നാണ്.
സാധാരണ മാസ്സ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി, യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ഒരു ഡാർക്ക് ആക്ഷൻ ട്രീറ്റ്മെന്‍റാണ് ഡിസി നൽകുന്നത്. പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്ന മികച്ച മൗത്ത് പബ്ലിസിറ്റിയാണ് സിനിമയുടെ വലിയ വിജയത്തിന് പിന്നിലെ പ്രധാന കാരണം. ഒരു സംവിധായകൻ എന്നതിലുപരി മികച്ചൊരു നടൻ കൂടിയാണ് താനെന്ന് ലോകേഷ് കനകരാജ് ഈ ചിത്രത്തിലൂടെ തെളിയിച്ചു കഴിഞ്ഞു. കാമ്പുള്ള കഥയും മികവുറ്റ അവതരണവും ഒത്തുചേർന്നപ്പോൾ 'ഡിസി' സമീപകാല തമിഴ് സിനിമയിലെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി മാറിയിരിക്കുകയാണ്.