പ്രധാനമന്ത്രി നരേന്ദ്ര മോദി

 
Lifestyle

76ാം വയസിലും ഫിറ്റായി തുടരാൻ സഹായിക്കുന്ന മോദിയുടെ ഭക്ഷണശീലം; മുരിങ്ങയില പറോട്ട മുതൽ കർശന ഉപവാസം വരെ

സങ്കീർണമായ ഡയറ്റ് ചാർട്ടിനുപകരം പരമ്പരാഗത ഇന്ത്യൻ ഭക്ഷണം, വീട്ടിൽ പാകം ചെയ്യുന്ന വിഭവങ്ങൾ, പ്രാദേശിക ചേരുവകൾ, ഇടയ്ക്കിടെയുള്ള ഉപവാസം എന്നിവയ്ക്കാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്

Sarath Nath MS

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 76ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന്‍റെ ഭക്ഷണശീലങ്ങളും ഉപവാസ രീതികളും വീണ്ടും ശ്രദ്ധ നേടുന്നു. യോഗയും വ്യായാമവും ദീർഘമായ ജോലി സമയവും ഉൾപ്പെടുന്ന മോദിയുടെ ജീവിതശൈലിയിൽ ഭക്ഷണത്തിനും പ്രധാന സ്ഥാനമുണ്ട്. സങ്കീർണമായ ഡയറ്റ് ചാർട്ടിനുപകരം പരമ്പരാഗത ഇന്ത്യൻ ഭക്ഷണം, വീട്ടിൽ പാകം ചെയ്യുന്ന വിഭവങ്ങൾ, പ്രാദേശിക ചേരുവകൾ, ഇടയ്ക്കിടെയുള്ള ഉപവാസം എന്നിവയ്ക്കാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്.

മുരിങ്ങയില പറോട്ട സ്ഥിരം വിഭവം

മോദിയുടെ ഭക്ഷണവുമായി ഏറ്റവും കൂടുതൽ ബന്ധപ്പെടുത്തി പറയപ്പെടുന്ന വിഭവങ്ങളിലൊന്നാണ് മുരിങ്ങയില പറോട്ട. 2020ലെ ഫിറ്റ് ഇന്ത്യ ഡയലോഗിനിടെ പോഷകാഹാര വിദഗ്ധ റുജുത ദിവേക്കറുമായി നടത്തിയ സംഭാഷണത്തിൽ, മുരിങ്ങയില ഉപയോഗിച്ച് പറോട്ട തയ്യാറാക്കാറുണ്ടെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് കഴിക്കാറുണ്ടെന്നും മോദി പറഞ്ഞിരുന്നു. മുരിങ്ങയിലയിൽ ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതേസമയം, മഞ്ഞൾ പോലുള്ള പരമ്പരാഗത ഇന്ത്യൻ ചേരുവകളോടുള്ള തന്‍റെ അടുപ്പത്തെക്കുറിച്ചും അദ്ദേഹം അന്ന് സംസാരിച്ചിരുന്നു.

വീട്ടിലെ സാധാരണ ഭക്ഷണങ്ങൾ

റൊട്ടി, സബ്ജി, ദാൽ, ചോറ്, പൊഹ, ഉപ്മ, നെയ്യ് തുടങ്ങിയ സാധാരണ ഇന്ത്യൻ ഭക്ഷണങ്ങളാണ് മോദിയുടെ ഭക്ഷണരീതിയുടെ ഭാഗം. പ്രാദേശിക വിഭവങ്ങൾക്കും വീട്ടിൽ പുതുതായി പാകം ചെയ്യുന്ന ഭക്ഷണത്തിനുമാണ് അദ്ദേഹം മുൻഗണന നൽകുന്നത്. പാക്ക് ചെയ്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ കുറയ്ക്കുകയും വീട്ടിൽ തയ്യാറാക്കുന്ന പരമ്പരാഗത ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ ഭക്ഷണരീതിയുടെ പ്രധാന പ്രത്യേകത.

കർശനമായ ഉപവാസവും

മോദിയുടെ ജീവിതശൈലിയിൽ ഉപവാസത്തിനും പ്രധാന സ്ഥാനമുണ്ട്. 2025ൽ ലെക്സ് ഫ്രിഡ്മാനുമായി നടത്തിയ സംഭാഷണത്തിൽ ചാതുർമാസ കാലത്തെ തന്‍റെ ഉപവാസ രീതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു.

തനിക്ക് ചാതുർമാസം ഏകദേശം ജൂൺ മധ്യത്തോടെ ആരംഭിച്ച് ദീപാവലിക്ക് ശേഷമാണ് അവസാനിക്കുന്നതെന്നും ഈ കാലയളവിൽ 24 മണിക്കൂറിൽ ഒരിക്കൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നവരാത്രിക്കാലത്ത് ഒൻപത് ദിവസം ഭക്ഷണം പൂർണമായി ഒഴിവാക്കി ചൂടുവെള്ളം മാത്രം കുടിക്കുന്ന രീതിയും പിന്തുടരുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചൈത്ര നവരാത്രിയിൽ ഒൻപത് ദിവസവും ദിവസം ഒരു പ്രത്യേക പഴം മാത്രം കഴിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്നും മോദി പറഞ്ഞിരുന്നു. ഇത്തരം ഉപവാസ രീതികൾ ഏകദേശം 50–55 വർഷമായി തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചൂടുവെള്ളവും ശീലത്തിന്‍റെ ഭാഗം

ചൂടുവെള്ളം കുടിക്കുന്നതും മോദിയുടെ ദീർഘകാല ശീലങ്ങളിലൊന്നാണ്. ചെറുപ്പം മുതൽ ഈ ശീലം പിന്തുടരുന്നുവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. നവരാത്രിയിലെ ഒൻപത് ദിവസത്തെ പൂർണ ഉപവാസത്തിനിടെ ചൂടുവെള്ളം മാത്രമാണ് അദ്ദേഹത്തിന്‍റെ പ്രധാന പാനീയം.

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്, 30 ലക്ഷം രൂപ പിഴ

കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നു; യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

യുകെ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി വിജയ്; തമിഴ്നാടിന് 15,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; ഉത്തർപ്രദേശിൽ അധ്യാപകനെ വെടിവച്ച് കൊന്നു