അർസലൻ ചൗധരി, സിമ്രാൻ പ്രീത് പനേസർ
ടൊറന്‍റോ: കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണക്കൊള്ളയിലെ പ്രതി പിടിയിൽ. 20 മില്യൺ ഡോളറിന്‍റെ സ്വർണക്കൊള്ള നടത്തിയ കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന അർസലൻ ചൗധരിയാണ് (43) അറസ്റ്റിലായത്. കൊള്ളയിൽ പങ്കാളിയായ മറ്റൊരു പ്രതി സിമ്രാൻ പ്രീത് പനേസർ ഇന്ത്യയിലുണ്ടെന്നാണ് കനേഡിയൻ പൊലീസിന്‍റെ നിഗമനം. ദുബായിൽ നിന്ന് വിമാനമിറങ്ങിയ പാടെ ടൊറന്‍റോ പിയേഴ്സൺ വിമാനത്താവളത്തിൽ വച്ചാണ് പീൽ റീജിയണൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2023 ഏപ്രിലിലാണ് കൊള്ള നടന്നത്.
2023 ഏപ്രിൽ 17ന് സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ നിന്നും ടൊറന്‍റോയിലെത്തിയ വിമാനത്തിൽ 400 കിലോഗ്രാം സ്വർണവും ,6,600 സ്വർണബാറുകളും 2.5 മില്യൺ ഡോളർ വരുന്ന വിദേശ കറൻസിയും ഉണ്ടായിരുന്നു. ഈ കാർഗോ വിമാനത്തിൽ നിന്നിറക്കി വിമാനത്താവളത്തിലെ തന്നെ സ്റ്റോക്ക് റൂമിലേക്ക് മാറ്റിയിരുന്നു. എന്നാൽ അൽപ്പസമയത്തിനു ശേഷം ഈ സ്വർണവും പണവുമെല്ലാം കൊള്ളയടിക്കപ്പെടുകയായിരുന്നു. വിവിധ അതിർത്തികളിലായി നിരവധി ഏജൻസികളെ കൂടി ഉൾപ്പെടുത്തിയാണ് കനേഡിയൻ പൊലീസ് കേസിൽ അന്വേഷണം നടത്തിയിരുന്നത്.
കേസിലെ പ്രധാനപ്രതി എന്നു സംശയിക്കുന്ന സിമ്രാൻ പ്രീത് പനേസർ ഇന്ത്യയിലുണ്ടെന്നാണ് നിലവിലെ നിഗമനം. ഇയാൾ ബ്രാംറ്റണിലെ എയർ കാനഡ ജീവനക്കാരനായിരുന്നു. എയർലൈൻ സിസ്റ്റത്തിലെ മാർഗങ്ങൾ ദുരുപയോഗം ചെയ്ത് കാർഗോ അപ്പാടെ കടത്തിയതിനു പിന്നിലെ പ്രധാന വ്യക്തി സിമ്രാൻ ആണെന്നാണ് കണ്ടെത്തൽ. ഇയാൾ ചണ്ഡിഗഡിൽ താമസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാനഡ ഇയാൾക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.