പ്രതീകാത്മക ചിത്രം
ബീദർ: കർണാടകത്തിലെ ബീദർ ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് വിദ്യാർഥികൾ ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചതിനെ എതിർത്ത പ്രീ-യൂണിവേഴ്‌സിറ്റി കോളെജ് പ്രിൻസിപ്പലിനെതിരേ കേസെടുത്തു. ഒരു വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ അബ്ദുൽ ഹക്കീമിനെതിരേ പൊലീസ് കേസെടുത്തത്. ജില്ലയിലെ ചിറ്റ്ഗുപ്പ ടൗണിലാണ് സംഭവം.
കോളെജിലെ രണ്ടാം വർഷ പിയുസി വിദ്യാർഥിയുടെ പിതാവാണ് പരാതി നൽകിയത്. ഓഗസ്റ്റ് 15ന് കോളെജിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരുന്നു. ദേശീയപതാക ഉയർത്തിയതിന് പിന്നാലെ സാംസ്കാരിക പരിപാടികളും ദേശീയഗാന ആലാപനവും നടന്നു. ഇതിനുശേഷം കോളെജിൽ നിന്ന് പുറത്തേക്ക് പോകുന്നതിനിടെ വിദ്യാർഥിയും മറ്റ് ചില വിദ്യാർഥികളും ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു.
ഇതോടെ പ്രിൻസിപ്പൽ ഹക്കീം വിദ്യാർഥികളെ തടഞ്ഞുനിർത്തുകയും ഇത്തരം മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്നാണ് ആരോപണം. ഈ മുദ്രാവാക്യങ്ങൾ ഒരു പ്രത്യേക മതവിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അവ കോളെജിൽ വിളിക്കാൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു.
വിവിധ സമുദായങ്ങളിൽപ്പെട്ട വിദ്യാർഥികൾ പഠിക്കുന്ന കോളെജിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ വിവേചനം കാട്ടിയെന്നും വിദ്യാർഥികൾക്കിടയിൽ വൈരാഗ്യം സൃഷ്ടിക്കാവുന്ന രീതിയിൽ പെരുമാറിയെന്നും പരാതിക്കാരൻ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 126(2) (നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കൽ), 352 (സമാധാനലംഘനത്തിന് പ്രേരിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മനഃപൂർവം അപമാനിക്കൽ), 353(2) എന്നീ വകുപ്പുകൾ പ്രകാരമാണ് ചിറ്റ്ഗുപ്പ പൊലീസ് കേസെടുത്തത്.