സഹകരണ സംഘം സാമ്പത്തിക തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കോഴിക്കോട്: വടകരയിലെ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റുചെയ്തു. കടത്തനാട് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിന്‍റെ ബോർഡ് അംഗവും മുൻ ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീർ കുമാർ ആണ് അറസ്റ്റിലായത്.
സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് ഇബ്രാഹിം കുട്ടി ഹാജി എന്നയാൾ ഈവർഷം മേയ് 29ന് സുധീർ കുമാറിന്‍റെ വീടിനു മുൻപിൽ സ്വയം തീകൊളുത്തി മരിച്ചിരുന്നു. ഇതേ തുടർന്നാണ് സഹകരണ സംഘത്തിലെ അഴിമതി പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് മൂന്നു കേസുകളാണ് എടുത്തത്. ഇബ്രാഹി കുട്ടിയുടെ മരണത്തിൽ ഒരു കേസും സഹകരണത്തിലെ സംഘത്തിലെ സാമ്പത്തിക ക്രമക്കേടിൽ രണ്ടു കേസുകളുമാണ് ജില്ലാ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തത്.
2024 മുതൽ സഹകരണ സംഘത്തിൽ 2.16 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. കേസിൽ സുധീർ കുമാറിനെ കൂടാതെ സഹകരണ സംഘം ബോർഡിലെ മറ്റു രണ്ടു പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്. ഇവരിൽ രനീഷ് എന്നയാൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സുധീർ കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
സഹകരണ സംഘത്തിലെ ക്രമക്കേട് രാഷ്ട്രീയപോരിനും വഴിയൊരുക്കിയിരുന്നു. കോൺഗ്രസും മുസ്ലിം ലീഗും ചേർന്ന് സഹകരണ സംഘത്തിലെ ഫണ്ട് വെട്ടിച്ചതാണെന്ന് ആരോപിച്ച് സിപിഎം രംഗത്തുവന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഹാജിയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.