എംഎല്‍എയ്ക്ക് നാലു വര്‍ഷം തടവ്
representative image
ന്യൂഡൽഹി: ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വെടിവയ്പ്പിൽ സ്ത്രീ കൊല്ലപ്പെട്ട കേസിൽ ബിജെപി എംഎൽഎയ്ക്ക് നാലു വർഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ച് ഡൽഹി കോടതി. ബിഹാർ എംഎൽഎ രാജുകുമാർ സിങ്ങിനാണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം.
ബിഹാറിലെ സാഹേബ്ഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് 56കാരനായ രാജുകുമാർ. പിഴ തുക മരിച്ച സ്ത്രീയുടെ കുടുംബത്തിനു നൽകണമെന്നും സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെ വ്യക്തമാക്കി. കൊലപ്പെടുത്താൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നെന്നും തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നും എംഎൽഎ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പരിഗണിക്കാൻ കോടതി കൂട്ടാക്കിയില്ല.
2018 ഡിസംബർ 31ന് ഡൽഹിയിലെ ഫത്തേപുർ ബെരിയിലെ ഫാം ഹൗസിൽ നടന്ന പുതുവത്സര പാർട്ടിയിലാണ് ആഘോഷത്തിന്‍റെ ഭാഗമായി രാജുകുമാർ നടത്തിയ വെടിവയ്പ്പിൽ സ്ത്രീ കൊല്ലപ്പെട്ടത്. പാർട്ടിയിൽ അതിഥിയായി എത്തിയ സ്ത്രീയാണ് മരിച്ചത്. രാജുകുമാറാണ് വെടിവച്ചതെന്നതിനു ഒന്നിലധികം ദൃക്സാക്ഷികൾ ഉണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം, ആയുധനിയമം എന്നിവ പ്രകാരമാണ് എംഎൽഎയ്ക്ക് ശിക്ഷ വിധിച്ചത്.