ഹര്‍ഷ സണ്ണി
മുംബൈ : ബാങ്കോക്കില്‍നിന്ന് മുംബൈയിലേക്ക് 11.82 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തിയതിന് മിസ്സിസ് കേരള 2025-ലെ മുന്‍ മത്സരാര്‍ഥി ഹര്‍ഷ സണ്ണി ജാമ്യഹര്‍ജി നല്‍കി. തനിക്ക് മറ്റൊരാളാണ് ഈ പൊതി നല്‍കിയതെന്നും എന്താണ് ഇതിനുള്ളിലെന്ന് അറിയില്ലായിരുന്നെന്നുമാണ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ഹര്‍ഷ സണ്ണി. യാത്രാമധ്യേ പരിചയപ്പെട്ട ഒരാള്‍ ഇന്ത്യയിലെത്തിക്കാന്‍ തന്നുവിട്ട ബാഗാണിതെന്ന ഹര്‍ഷയുടെ മൊഴി പൂര്‍ണമായി വിശ്വസിക്കാന്‍ കസ്റ്റംസ് അധികൃതര്‍ തയാറായിട്ടില്ല.
അന്താരാഷ്ട്ര വിപണിയില്‍ 11 കോടിയിലധികം വിലമതിക്കുന്ന അതീവ വീര്യമുള്ള ഹൈഡ്രോപോണിക് വീഡ് വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടുന്ന ഒരു അപരിചിതയുടെ കൈവശം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ലഹരി മാഫിയ തയാറാകുമോ എന്ന ചോദ്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്.
ഇതിന് പിന്നില്‍ കൃത്യമായ ആസൂത്രണവും കരിയറിലെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുള്ള ആഗ്രഹവും ഉണ്ടോയെന്നാണ് കസ്റ്റംസും നാര്‍ക്കോട്ടിക് വിഭാഗവും അന്വേഷിക്കുന്നുണ്ട്.
അതേസമയം ഇത്തരം കേസുകള്‍ വ്യാപകമായി ഉണ്ടാകുന്നുണ്ടെന്നാണ് ഹര്‍ഷയുടെ അഭിഭാഷകൻ വാദിക്കുന്നത്. ഹര്‍ഷ ചതിയില്‍ പെട്ടതാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.