സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ
Representative image
തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് യൂണിഫോമിനായി പിരിച്ച ഏഴ് ലക്ഷത്തിലധികം രൂപ ഉപയോഗിച്ച് ഓൺലൈൻ ചൂതാട്ടം നടത്തിയ പൊലീസ് റിക്രൂട്ട് ട്രെയ്നി അറസ്റ്റിൽ. സ്പെഷ്യൽ ആംഡ് പൊലീസിലെ (എസ്എപി) ട്രെയ്നി ശംഭു ആർ. കൃഷ്ണനാണ് തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരം പേരൂർക്കട പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെ 318-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എസ്എപിയിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്നു ശംഭു. ജൂലൈ മൂന്നിനും 13നും ഇടയിലെ കാലയളവിൽ യൂണിഫോം മെറ്റീരിയലുകൾ വാങ്ങുന്നതിനും തുന്നുന്നതിനുമായി മറ്റ് ട്രെയ്നികളിൽ നിന്ന് ആകെ 7,18,320 രൂപ ഇയാൾ പിരിച്ചെടുത്തു. ഈ തുക പൊലീസ് ഡ്രൈ കാന്‍റീൻ അക്കൗണ്ടിലും ഡ്രസ് തുന്നുന്ന സൊസൈറ്റിയുടെ അക്കൗണ്ടിലും നിക്ഷേപിക്കേണ്ടതാണ്.
എന്നാൽ ബാങ്ക് അക്കൗണ്ടുകളിൽ അടയ്ക്കാതെ പണം ഇരട്ടിയാക്കാമെന്ന വ്യാമോഹത്തിൽ ഇയാൾ ഈ തുക പൂർണമായും ഓൺലൈൻ ബെറ്റിങ് ഗെയിം കളിച്ച് നഷ്ടപ്പെടുത്തുകയായിരുന്നു. യൂണിഫോമിനുള്ള തുക അടച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ സഹപ്രവർത്തകർ വിവരം മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് എസ്എപിയിലെ സീനിയർ കമാൻഡിങ് ഓഫിസർ പേരൂർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.