പരാതി നൽകാനെത്തിയ 40കാരിക്കെതിരേ അശ്ലീല പരാമർശം; വിഡിയോ സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചതോടെ എസ്ഐക്കെതിരേ നടപടി
പ്രതീകാത്മക ചിത്രം- എഐ
ബധോഹി: പരാതി നൽകാനെത്തിയ സ്ത്രീയോട് അപമര‍്യാദയായി പെരുമാറുന്ന വിഡിയോ വൈറലായതിനു പിന്നാലെ സബ് ഇൻസ്പെക്റ്റർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ഗ‍്യാൻപൂർ പൊലീസ് സ്റ്റേഷനിലെ ഉദ‍്യോഗസ്ഥനായ ശ‍്യാം നാരായൺ യാദവിനെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
15കാരിയായ മകൾക്കെതിരേ ചില പുരുഷന്മാർ മോശം പരാമർശം നടത്തിയതിൽ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു 40കാരിയായ സ്ത്രീ. എന്നാൽ എസ്ഐ സ്ത്രീക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു.
ഇത് റെക്കോഡ് ചെയ്ത് സ്ത്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഡിയോ വൈറലായത്. നിലവിൽ വകുപ്പുതല അന്വേഷണത്തിന്‍റെ ചുമതല എഎസ്പി ശുഭം അഗർവാളിനെ ഏൽപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ‍്യോഗസ്ഥൻ പറഞ്ഞു.
വിഡിയോ ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ബധോഹി പൊലീസ് സുപ്രണ്ട് അഭിനവ് ത‍്യാഗി പറഞ്ഞു. സ്ത്രീയുടെ മകൾക്കെതിരേ മോശം പരാമർശം നടത്തിയവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ബിഎൻഎസ് സെഷൻ 79 പ്രകാരമാണ് പ്രതികളായ ബഹൽ ദുബെ, സന്ദീപ് യാദവ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നത്.