ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി, പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയും മൊബൈൽ ഫോൺ വഴി നിയന്ത്രിച്ചുമാണ് ഡിജിറ്റൽ അറസ്റ്റിലാക്കിയത്.
പ്രതീകാത്മക ചിത്രം - Freepik.com
നാഗ്പുർ: മൊബൈൽ വിഡിയൊ കോളിലൂടെ മൂന്ന് മാസത്തോളം 'ഡിജിറ്റൽ അറസ്റ്റിൽ' നിർത്തി പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. നാഗ്പൂർ ദീഘോരി മേഖലയിലെ ഒരു വാടക ഫ്ലാറ്റിൽ വച്ചാണ് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായത്. താനെ സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി, പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയും മൊബൈൽ ഫോൺ വഴി നിയന്ത്രിച്ചുമാണ് ഡിജിറ്റൽ അറസ്റ്റിലാക്കിയത്. രണ്ട് മാസം മുമ്പ് വീടിന്‍റെ ടെറസിലെത്തി വിഡിയൊ കോൾ ചെയ്യാനും കട്ടിലിനടിയിൽ കിടന്നുറങ്ങാനും പ്രതി പെൺകുട്ടിയോട് ആവശ്യപ്പെട്ടു.
ഇതിന് വിസമ്മതിച്ചപ്പോൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കീഴടക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വാടക ഫ്ലാറ്റിൽ വച്ച് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ലെതർ ബെൽറ്റ് കൊണ്ട് അടിക്കുകയും ഇരുപതോളം തവണ കത്തി കൊണ്ട് പരുക്കേൽപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ചത്.
പീഡനത്തിന് ഉപയോഗിച്ച ബെൽറ്റും സ്ട്രാപ്പും നാഗ്പുരിലെ രണ്ട് പെറ്റ് ഷോപ്പുകളിൽ നിന്നാണ് കണ്ടെത്തിയത്. നായ്ക്കളെ പൂട്ടിയിടാൻ ഉപയോഗിക്കുന്നവയാണ് ഈ ബെൽറ്റുകൾ എന്ന് പൊലീസ് കണ്ടെത്തി. കട ഉടമകളെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.