ലയണൽ‌ മെസി | വി. അബ്ദുറഹ്മാൻ

 
Kerala

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം

സർക്കാരിന് വേണ്ടി നടത്തിയ ഇ മെയ്ൽ ഇടപാടുകൾ സ്വകര്യ വ്യക്തിക്ക് അയച്ചു നൽകിയതിലൂടെ സത്യപ്രതിജ്ഞയിലെ ഓത്ത് ഒഫ് സീക്രസി മുൻ കായികമന്ത്രി ലംഘിച്ചു

Kochi Bureau

ജിബി സദാശിവൻ

കൊച്ചി: ലയണൽ മെസിയുടെ പേരിൽ നടന്ന അഴിമതികളും കള്ളക്കളികളും ഒന്നൊന്നായി പുറത്തുവരുമ്പോൾ പിണറായി സർക്കാരിലെ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ കൂടുതൽ കുരുക്കിലേക്ക്. അർജന്‍റിന ടീമിന്‍റെ സൗഹൃദ മത്സരത്തിന്‍റെ സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയെ തെരഞ്ഞെടുത്തത് മുതലുള്ള വഴിവിട്ട നീക്കങ്ങൾ ഓരോന്നായി പുറത്തുവരുകയാണ്. സ്പോൺസർക്കായി സർക്കാർ ഉത്തരവ് തിരുത്തിയതടക്കമുള്ള ഗൗരവതരമായ കുറ്റകൃത്യമാണ് അബ്ദുറഹ്മാൻ ചെയ്തത്.

സർക്കാരിന് വേണ്ടി നടത്തിയ ഇ മെയ്ൽ ഇടപാടുകൾ സ്വകര്യ വ്യക്തിക്ക് അയച്ചു നൽകിയതിലൂടെ സത്യപ്രതിജ്ഞയിലെ ഓത്ത് ഒഫ് സീക്രസി മുൻ കായികമന്ത്രി ലംഘിച്ചിരിക്കുകയാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്കെതിരെ കേസും നിയമനടപടിയും ഉണ്ടാകും.

"കേരള സംസ്ഥാനത്തിലെ മന്ത്രിയെന്ന നിലയിൽ എന്‍റെ പരിഗണനയിൽ വരുന്നതോ എനിക്ക് അറിവിലിരിക്കുന്നതോ ആയ ഏതെങ്കിലും കാര്യം, ആ മന്ത്രി എന്ന നിലയിലുള്ള എന്‍റെ കർത്തവ്യങ്ങളുടെ നിർവഹണത്തിന് ആവശ്യമായതൊഴിച്ചാൽ, നേരിട്ടോ അല്ലാതെയോ ഏതെങ്കിലും വ്യക്തിയോടോ വ്യക്തികളോടോ പറയുകയോ വെളിപ്പെടുത്തുകയോ ഇല്ല" എന്ന സത്യവാചകം ചൊല്ലിയാണ് മന്ത്രിമാർ അധികാരമേൽക്കുന്നത്. ഇവിടെ, മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫോ, കായിക വകുപ്പുമായി എന്തെങ്കിലും ബന്ധമോ ഔദ്യോഗിക ചുമതലകളോ ഇല്ലാത്തയാൾക്കാണ് മന്ത്രി ഔദ്യോഗിക കത്തിടപാടിന്‍റെ പകർപ്പ് അയച്ചു കൊടുത്തിരിക്കുന്നത്.

മെസിയുടെ പേരിൽ നടന്ന കള്ളക്കളിയിൽ മലപ്പുറം സ്വദേശിനിയായ അമീറ ഐഷ ബീഗത്തിന്‍റെ പങ്കെന്ത് എന്നാണ് ഇനി അറിയാനുള്ളത്. അന്നത്തെ മന്ത്രി നടത്തിയ കത്തിടപാടുകളിൽ പലതും ഔദ്യോഗിക ഫയലിൽ ഇല്ലാതിരിക്കെയാണ് ഒരു സ്വകാര്യ വ്യക്തിക്ക് ഇത് അയച്ചു നൽകിയിരിക്കുന്നത്.

അതിനിടെ, 126 ബന്ധപ്പെട്ട് ആന്‍റോ അഗസ്റ്റിനുള്ള കുരുക്ക് കൂടുതൽ മുറുക്കുകയാണ് ജി എസ്ടി വകുപ്പ്. ജി എസ് ടി ഇന്‍റലിജൻസ് വിങ് തയാറാക്കിയ ചോദ്യങ്ങൾക്കും ആന്‍റോ അഗസ്റ്റിന് മറുപടി ഉണ്ടായിരുന്നില്ല. മെസിയെ കൊണ്ടുവരുന്ന വിഷയം അന്നത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമായിരുന്നെന്നും അന്നത്തെ മുഖ്യമന്ത്രിക്ക് അര്‍ജന്‍റീന സ്‌പോര്‍ട്‌സ് അസോസിയേഷനില്‍നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

കൂടാതെ, കേന്ദ്ര കായിക മന്ത്രാലയം റിസര്‍വ് ബാങ്കിനോട് ഇതിന്‍റെ നികുതി ഇളവ് ('ടാക്‌സ് ഫ്രീ') കാര്യങ്ങളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാൽ കഴിഞ്ഞ ദിവസം അന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ കഴിഞ്ഞ ദിവസം ഇത് നിഷേധിച്ചു. മാത്രമല്ല, കേന്ദ്രം നല്‍കുന്ന 'ടാക്‌സ് ഫ്രീ' ഇളവുകളില്‍ ജി.എസ്.ടി. ഉള്‍പ്പെടില്ലെന്ന നിയമവശം ഉദ്യോഗസ്ഥര്‍ അക്കമിട്ട് നിരത്തിയതോടെ ആന്‍റോ വീണ്ടും കുടുങ്ങി.

മെസിയും സംഘവും കേരളത്തിലേക്ക് വരാത്ത സ്ഥിതിക്ക് ജി.എസ്.ടി. അടക്കേണ്ട ചോദ്യമേ ഉദിക്കുന്നില്ലെന്ന സാങ്കേതിക വാദം ഉയര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അത് ഉദ്യോഗസ്ഥര്‍ തള്ളി. തുക വിദേശത്തേക്ക് കൈമാറിയ സ്ഥിതിക്ക് നിയമപ്രകാരമുള്ള ജി.എസ്.ടി. അടച്ചേ മതിയാകൂ എന്ന് ഇന്‍റലിജന്‍സ് വിഭാഗം വ്യക്തമാക്കി. പരിപാടി റദ്ദാക്കപ്പെടുകയാണെങ്കില്‍ അടച്ച തുക പിന്നീട് തിരിച്ചെടുക്കാമല്ലോ എന്ന യുക്തിയും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് മുന്നില്‍ വെച്ചു. ഇതോടെ ആന്‍റോ കൂടുതൽ പ്രതിരോധത്തിലായി.

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

ശബരിമല നട ഞായറാഴ്ച തുറക്കും; വിപുലമായ സർവീസുകളുമായി കെഎസ്ആർടിസി

ഓണത്തിരക്ക്: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 സ്പെഷ്യൽ ബസ് സർവീസുകൾ

മുഖ്യമന്ത്രി ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല