വി.കെ.ശ്രീരാമൻ
കൊച്ചി: പുലിക്കളിയെ ഓക്കാനം വരുന്ന കലാവൈകൃതം എന്ന് വിശേഷിപ്പിച്ച നടൻ വി.കെ. ശ്രീരാമനെതിരേ രൂക്ഷ വിമർശനം. ശ്രീരാമന്‍റെ പരാമർശം ബോഡി ഷെയിമിങ് ആണെന്ന് പുലിക്കളി സംഘങ്ങൾ പറഞ്ഞു. പുലിക്കളി വിനോദമല്ലെന്നും തങ്ങളുടെ ജീവിതമാർഗം കൂടിയാണെന്നും അവർ ചൂണ്ടിക്കാട്ടി. ശ്രീരാമൻ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്നാണ് പുലിക്കളി സംഘങ്ങളുടെ ആവശ‍്യം.
മാപ്പ് പറയാത്ത പക്ഷം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അയ്യന്തോൾ പുലിക്കളി സംഘം വ‍്യക്തമാക്കി. പുലിക്കളി നേരിട്ട് കാണാത്തത് കാരണമാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നതെന്നും പുലിക്കളി കാണാൻ വി.കെ. ശ്രീരാമനെ ക്ഷണിച്ചതായും സംഘം അറിയിച്ചു.
എന്നാൽ താൻ ഉന്നയിച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.കെ. ശ്രീരാമൻ. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു വി.കെ. ശ്രീരാമന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
വി.കെ. ശ്രീരാമന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്.