കണ്ണൂർ: കളക്‌ടറേറ്റ് മാർച്ചിനിടെ കല്യാശേരി എംഎൽഎ എം. വിജിനും പൊലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റം. കേസെടുക്കുന്നതിന്‍റെ ഭാഗമായി എംഎൽഎയുടെ പേര് വനിത പൊലീസ് ഉദ്യോഗസ്ഥ ചോദിച്ചതോടെയാണ് രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. കേരള ഗവണ്‍മെന്‍റ് നഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം.
പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കണമെന്ന് പറഞ്ഞ എസ്ഐ കൂടി സഹപ്രവർത്തകയെ പിന്തുണച്ചതോടെ വാക് പോര് രൂക്ഷമാവുകയായിരുന്നു. ഇത് പിണറായി വിജയന്‍റെ പൊലീസാണ്. സുരേഷ് ഗോപി സ്റ്റൈൽ കളിച്ച് സർക്കാരിനെ മോശമാക്കരുതെന്ന് വാഗ്വാദത്തിനിടെ വിജിൻ പറഞ്ഞു.
കല്യാശേരി എംഎൽഎയായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തിരുന്നത്. മാര്‍ച്ച് എത്തുമ്പോള്‍ തടയാന്‍ കളക്ടറേറ്റിന് മുന്നില്‍ പൊലീസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കളക്ടറേറ്റിനുള്ളില്‍ പ്രതിഷേധം നടന്നതോടെ പൊലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. തുടർന്ന് കേസെടുക്കുന്നതിന്‍റെ ഭാഗമായി എല്ലാവരുടേയും പേര് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ എംഎൽഎയുടെ പേര് വനിത ഉദ്യോഗസ്ഥ ചോദിച്ചതോടെയാണ് വാക് പോര് നടന്നത്. പിന്നാലെ എസ്ഐ കൂടി പിന്തുണയായി എത്തിയതോടെ വാക് പോര് രൂക്ഷമായി.
''നിങ്ങൾ എസ്ഐയാണ്, ഞാൻ എംഎൽഎയാണ്. പ്രോട്ടോക്കോൾ നോക്കി വർത്തമാനം പറഞ്ഞാൽ മതി. നമ്മുടെ സർ്കകാരിന് മോശം ഉണ്ടാക്കുന്നത് നിങ്ങൾ പൊലീസുകാരാണ്. പൊലീസിന്‍റെ ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയത് എസ്‌ഐയാണ്. നിങ്ങള്‍ എവിടുത്തെ എസ്‌ഐ ആണ്. ഇയാള്‍ ആരാണ് സുരേഷ് ഗോപി സ്റ്റൈലില്‍ പെരുമാറാൻ. പൊലീസിന് അപമാനമുണ്ടാക്കരുതെന്ന് പറയണം. ഇത് കേരളത്തിലെ പിണറായി വിജയന്‍റെ പൊലീസാണ്. ഇവിടുന്ന് മാറാമെന്ന് പറഞ്ഞതല്ലേ. പിന്നേ സുരേഷ്‌ഗോപി സ്‌റ്റൈല്‍ കളിക്കേണ്ടതുണ്ടോ'', എന്ന് വിജിൽ ചോദിച്ചു.
അതേസമയം, പേര് ചോദിച്ചതുകൊണ്ടു മാത്രമല്ല താൻ രോഷാകുലനായതെന്ന വാദവുമായി എംഎൽഎ രംഗത്തെത്തി. തന്‍റെ പേര് എല്ലാവരും അറിഞ്ഞിരിക്കണമെന്ന ധാർഷ്ട്യം തനിക്കില്ല. സമരത്തിനിടെ എസ്ഐ വളരെ മോശമായിട്ടാണ് പെരുമാരിയതെന്നും മൈക്ക് തട്ടി പറിക്കുന്നു. തുടങ്ങി അങ്ങേയറ്റം പ്രകോപനത്തിലേക്ക് തന്നെ കൊണ്ടുപോയെന്നും സംഭവത്തിന് ശേഷം വിജിന്‍ പ്രതികരിച്ചു.