കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുല്ലേപ്പടിയിലേക്കുള്ള യാത്രയിൽ അമിത തുക ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മോട്ടോർവാഹന വകുപ്പിന്‍റെതാണ് നടപടി. കോഴിക്കോട് കടലുണ്ടി സ്വദേശിയായ കുടുംബത്തിൽ നിന്നുമാണ് ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവർ അമിത തുക വാങ്ങിയത്. മീറ്റർ തുക 46 രൂപയായിരുന്നു എന്നാൽ ഇവരിൽ നിന്നും ഈടാക്കിയത് 80 രൂപയായിരുന്നു.
സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുല്ലേപ്പടി വരെ എത്ര രൂപയാകുമെന്ന് ചോദിച്ചപ്പോൾ 100 രൂപ ആകുമെന്നാണ് ഓട്ടോ ഡ്രൈവർ പറഞ്ഞത്. തുടർന്ന് മറ്റൊരു ഓട്ടോ ഡ്രൈവറോട് ചോദിച്ചപ്പോൾ 80 രൂപ പറഞ്ഞു. തുടർന്ന് ഓട്ടോയിൽ കയറിയ ശേഷം സ്ഥലമെത്തിയപ്പോൾ മീറ്ററിൽ കാണിച്ചത് 46 രൂപ മാത്രം.
ഈ കാര‍്യം ചൂണ്ടികാണിച്ചപ്പോൾ ഡ്രൈവർ മോശമായി സംസാരിച്ചതായി കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന സംഭവത്തിൽ യാത്രാക്കാരൻ ഗതാഗത വകുപ്പ് കമ്മിഷണർക്കാണ് പരാതി നൽകിയത്.
തുടർന്ന് ആർടിഒ ഓട്ടോ ഡ്രൈവർ പി.കെ. സോളിയെ വിളിച്ചുവരുത്തുകയും പരാതി ശരിയാണെന്ന് ബോധ‍്യപ്പെട്ടതോടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. നിയമ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ആവശ‍്യപ്പെട്ടിട്ടുണ്ട്.