കൊച്ചി: മുഖ്യമന്ത്രി പദവിയെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിൽ പോര് രൂക്ഷമാവുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമർശിച്ചും കെ.സി. വേണുഗോപാലിനെ പിന്തുണച്ചും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. പാർട്ടിയുടെ സമൂഹ മാധ്യമം കൈകാര്യം ചെയ്യുന്നവർ ഒരാൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കരുതെന്നും ഏകാധിപത്യം അനുവദിക്കില്ലെന്നും ദീപ്തി പറയുന്നു.
"'ഞാൻ മാത്രം മതി' എന്ന രീതി ഒരിക്കലും ഉണ്ടായിട്ടില്ല. കോൺഗ്രസ് ഒറ്റയാൾ പട്ടാളമല്ല. പാർട്ടിയിൽ ഏകാധിപത്യ പ്രവണത അനുവദിക്കില്ല. വിജയം ഒരാൾക്ക് മാത്രമായി അവകാശപ്പെട്ടതല്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നിൽ ടീം വർക്കാണ്. കെ.സി. വേണുഗോപാലാണ് മുഴുവൻ പ്രചാരണത്തിനും നേതൃത്വം വഹിച്ചത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയതും അതിനെല്ലാം നേത്യത്വം നൽകിയതും കെസി ആണ്.
സംസ്ഥാനത്ത് വിസ്മയങ്ങൾ ഉണ്ടായത് കെസിയുടെ നീക്കങ്ങളിലൂടെയാണ്. ആലപ്പുഴയിൽ എ.ഡി. തോമസിനെ ഇറക്കിയത് കെ.സി. വേണുഗോപാലാണ്. മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായം ഏറ്റവും പ്രധാനമാണ്. അത് രഹസ്യമായി ചെയ്യണോ പരസ്യമായി ചെയ്യണോ എന്ന് എഐസിസി തീരുമാനിക്കട്ടെ. " ദീപ്തി പ്രതികരിച്ചു.