ടോമിൻ തച്ചങ്കരി
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലു വർഷം കഠിന തടവു ശിക്ഷ. 30.84 ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2003 ജനുവരി മുതൽ 2007 ജൂലൈ വരെ വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. തച്ചങ്കരിക്ക് തന്റെ വരുമാന സ്രോതസുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്തുണ്ടായിരുന്നു. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ കോടതിയിൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് ടോമിൻ തച്ചങ്കരി ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു. 2 ദിവസമായി തീരെ സുഖമില്ലായിരുന്നെന്നും നെഞ്ചു വേദന ഉണ്ടായെന്നും തച്ചങ്കരി കോടതിയിൽ വ്യക്തമാക്കി.
2013 ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസാണിത്. തച്ചങ്കരിക്ക് ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴാണ് വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നും കേസിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹർജി സമർപ്പിച്ചെങ്കിലും വിജിലൻസ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.തള്ളിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ.ശ്രീകാന്ത് ഹാജരായി.