വി.എ. അരുൺ കുമാറിന്‍റെ നിയമനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി താൽക്കാലിക ഡയറക്ടറായി നിയമിച്ചതിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. മുൻ മുഖ്യമന്ത്രിയുടെ മകനായതിന്‍റെ പേരിൽ രാഷ്ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയതാണോ എന്നും നിയമനത്തിൽ അരുൺകുമാറിന്‍റെ യോഗ്യത പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാല വിസിക്ക് തുല്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയതിൽ വിചിത്രമായി തോന്നുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളെജ് മുൻ പ്രിൻസിപ്പലും നിലവിലെ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസിന്‍റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.