pc george
file image
കോട്ടയം: ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചതായി വെളിപ്പെടുത്തി ബിജെപി നേതാവ് പി.സി. ജോർജ്. പൂഞ്ഞാറിൽ വലിയ തോതിൽ ഫണ്ട് വെട്ടിപ്പ് നടന്നതായി പാർട്ടി യോഗത്തിലാണ് പി.സി. ജോർജ് ആരോപിച്ചത്. നാലരക്കൊടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ഇത് നേതാക്കൾ തട്ടിയെടുത്തുവെന്നാണ് പി.സി. ജോർജിന്‍റെ ആരോപണം.
കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിലാണ് പി.സി. ജോർജ് തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചത്. പൂഞ്ഞാറിലേക്ക് നാലരക്കൊടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
ബിജെപി നേതാവ് സജി കൂര്യക്കാടാണ് പണം കൈകാര്യം ചെയ്തത്. നാല് കോടി 45 ലക്ഷം രൂപ ചിലവായെന്ന് കാണിച്ച് തെഞ്ഞെടുപ്പിന് ശേഷം തനിക്ക് കണക്ക് തന്നു. തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു. ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണം എന്ന നിർദേശം പാലിക്കപ്പെട്ടില്ല.
പണം എവിടെ പോയെന്ന് തനിക്കറിയില്ല. ബിജെപി പണം ഉപയോഗിച്ച് എല്ലാവരും കാർ പുതിയത് വാങ്ങിക്കുകയാണ്. ബിജെപിയുടെ പണം ഉപയോഗിച്ച് കാർ മേടിച്ചാൽ കാറിടിച്ചു പോകുമെന്നും തന്‍റെ പ്രാക്ക് ഏൽക്കുമെന്നും പി.സി. ജോർജ് പ്രസംഗത്തിൽ പറഞ്ഞു. പരമാവധി 40 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോഴാണ് ബിജെപി പൂഞ്ഞാറിൽ നാലര കോടി രൂപ ചെലവാക്കിയതായുള്ള വെളിപ്പെടുത്തൽ പുറത്തുവരുന്നത്