ശബരിമല യുവതീ പ്രവേശനം: പുനഃപരിശോധനാ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജിയിൽ ഭരണഘടനാ ബെഞ്ചിന്‍റെ വിധി ഒക്റ്റോബർ ആദ്യവാരം ഉണ്ടായേക്കും. ബോധ്ഗയ ക്ഷേത്ര മാനെജ്മെന്‍റ് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ബോധ്ഗയ കേസ് ശബരിമല കേസിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കുശേഷം ഒക്റ്റോബർ ആറിനു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ബോധ്ഗയ കേസിലെ പരാതിക്കാരുടെ അഭിഭാഷകൻ അമോൽ ബി. കരാന്ദെയാണ് ചീഫ് ജസ്റ്റിസ് ശബരിമല കേസിനെക്കുറിച്ചു വാക്കാൽ പരാമർശിച്ച വിവരം പങ്കുവച്ചത്. ഒമ്പതംഗ ബെഞ്ച് റഫറൻസിൽ നൽകുന്ന ഉത്തരങ്ങൾക്ക് അനുസരിച്ച് അഞ്ചംഗ ബെഞ്ച് വീണ്ടും പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കും. തുടർന്ന് അഞ്ചംഗ ബെഞ്ച് പുനഃപരിശോധനാ ഹർജിയിൽ വിധി പ്രസ്താവിക്കും.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സാനുദ്ദീൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മാസിഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യ ബഗ്ചി എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങൾ. 16 ദിവസം കേസിൽ വാദം കേട്ടിരുന്നു.
മതസ്വാതന്ത്ര്യവും ലിംഗസമത്വവും സംബന്ധിച്ച് വ്യത്യസ്ത മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്നങ്ങളാണു ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ഇതരമതസ്ഥരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം, ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാകർമം തുടങ്ങി പൊതുവായ മതസ്വാതന്ത്ര്യത്തിന്‍റെ പരിധി നിർണയിക്കുന്ന ഏഴു പ്രധാന ചോദ്യങ്ങളാണ് കോടതി പരിശോധിക്കുന്നത്.