Sivapriya
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരിച്ച ശിവപ്രിയയുടെ സഹോദരന്‍റെ പരാതിയിലാണ് മെഡിക്കൽ കോളെജ് പൊലീസ് കേസെടുത്തത്. എസ്എടി ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
കരിക്കകം സ്വദേശിനിയായ ശിവപ്രിയ പ്രസവത്തിന് ശേഷം മൂന്നാം ദിവസമാണ് മരിച്ചത്. പ്രസവത്തിന് ശേഷം സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയായിരുന്നുവെന്നും, തുടർന്ന് ഉണ്ടായ അണുബാധ മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് ശിവപ്രിയയുടെ ബന്ധുക്കളുടെ ആരോപണം.
പ്രസവത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതിക്ക് പനി ഉണ്ടാവുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കൊളെജിൽ വച്ച് ഞായറാഴ്ച ഉച്ചയോടെ മരിക്കുകയുമായിരുന്നു.
അതേസമയം ഡിസ്ചാർജ് ആകുന്ന സമയത്ത് യുവതിക്ക് പനിയുളള കാര്യം റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും, ലേബർ റൂമിൽ നിന്ന് അണുബാധ ഉണ്ടാകില്ലെന്നുമാണ് എസ്എടി അധികൃതരുടെ വാദം.