തൃശൂർ: മലയാളം ചാനലായ റിപ്പോർട്ടറിന്‍റെ ഓഫിസിലെ പൊലീസ് റെയ്ഡിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകർ രാജ്യത്തെ പൗരന്മാരാണെന്നും പൊലീസിന് എവിടെ വേണമെങ്കിലും കയറാനാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മുതലാളിയുടെ വീട്ടിൽ കയറിയാലും ആദ്യം ഫോൺ പിടിച്ചുവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങൾ ആരാണ്? നിങ്ങളും പൗരന്മാരാണ്. അത്രയേയുള്ളൂ. - മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി പറഞ്ഞു. 'മറ്റുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തിയപ്പോൾ മുറ്റത്തല്ലല്ലോ പൊലീസ് നിന്നത്. വീടിന്‍റെ തട്ടുവരെ പൊളിച്ചു നോക്കും. സാധാരണക്കാരന്‍റെ വീട്ടിലേക്ക് പൊലീസ് കയറുമ്പോൾ ആരും പ്രതികരിക്കാറില്ല. അവിടങ്ങളിലെല്ലാം ഫോൺ വാങ്ങിവച്ച് തന്നെയാണ് പൊലീസ് പരിശോധന നടത്താറുള്ളത്. സാധാരണക്കാരുടെ അടുക്കളയിൽ വരെ റെയ്ഡ് നടത്താറുണ്ട്.'
'വമ്പൻ മുതലാളിമാരുടെ വീട്ടിൽ കയറിയാൽ പോലും ഫോൺ വാങ്ങിവയ്ക്കും. അടുക്കളയിലും ബെഡ്റൂമിലും അടക്കം പരിശോധിക്കും. ഇത് പുതുതായി തുടങ്ങിയതല്ല. ഇതൊന്നും സോണിയ ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടെയും കാലത്ത് തുടങ്ങിയതല്ല. ഈ സിസ്റ്റം ഇന്ത്യയിൽ വന്ന കാലം മുതൽ ഇങ്ങനെയാണ്. ഇൻകം ടാക്സ് റെയ്ഡുകൾ എന്‍റെ കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ളതാണ്. അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. അത് ഇനിയും തുടരും. അത് ആരായാലും.'- സുരേഷ് ഗോപി പറഞ്ഞു.