ആർ. സുഗതൻ

 
Kerala

ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്‍റെ അവധിയുമായി ബന്ധപ്പെട്ട കത്ത് റദ്ദാക്കി ആഭ്യന്തരവകുപ്പ്

ഓഗസ്റ്റ് ആറിന് സുഗതന് അയച്ച കത്തിൽ, അദ്ദേഹത്തിന്‍റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ ആഭ്യന്തര വകുപ്പിന്‍റെ കത്ത് റദ്ദാക്കിയതായി വകുപ്പ് അറിയിച്ചു

Sarath Nath MS

തിരുവനന്തപുരം: ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് ആറ് മാസത്തെ അവധി അനുവദിക്കുന്നതിന് സഹായകമായതായി ചൂണ്ടിക്കാട്ടിയ കത്ത് ആഭ്യന്തര വകുപ്പ് റദ്ദാക്കി. തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡിലെ കൗൺസിലറായ സുഗതൻ നിലവിൽ കാപ്പ നിയമപ്രകാരം തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ്.

ജയിലിൽ കഴിയുന്ന കൗൺസിലർക്ക് ആറ് മാസത്തെ അവധി അനുവദിച്ചതിന് ആഭ്യന്തര വകുപ്പിന്‍റെ കത്ത് ചൂണ്ടിക്കാട്ടിയ കോർപറേഷൻ കൗൺസിലിന്‍റെ നടപടി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുണ്ടെന്ന് പ്രതിപക്ഷമായ സിപിഎം ആരോപിച്ചിരുന്നു.

ഓഗസ്റ്റ് ആറിന് സുഗതന് അയച്ച കത്തിൽ, അദ്ദേഹത്തിന്‍റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ ആഭ്യന്തര വകുപ്പിന്‍റെ കത്ത് റദ്ദാക്കിയതായി വകുപ്പ് അറിയിച്ചു. അതിന് ആധാരമായിരുന്ന കുറിപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് പിൻവലിച്ചതിനെ തുടർന്നാണ് നടപടി.

സുഗതന് ആനുകൂല്യങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ നടപടികളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതിന് ദിവസങ്ങൾക്കുശേഷമാണ് കത്ത് റദ്ദാക്കിയത്. കാപ്പ പ്രകാരം പ്രതിരോധ തടങ്കലിൽ കഴിയുന്ന ഒരാൾക്ക് നിയമപരമായി അനുവദിക്കാനാകാത്ത ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി ഉദ്യോഗസ്ഥ ഔദ്യോഗിക ഫയലിൽ അനധികൃതമായി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

സുഗതൻ ആറ് മാസത്തെ അവധിക്ക് നൽകിയ അപേക്ഷ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ അംഗീകരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇതിലൂടെ അദ്ദേഹത്തിന് കൗൺസിലർ സ്ഥാനം നിലനിർത്താൻ സാധിക്കുമായിരുന്നു. സുഗതന് കൗൺസിലറായി തുടരാമെന്ന് വ്യക്തമാക്കുന്ന ആഭ്യന്തര വകുപ്പിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കൗൺസിൽ തീരുമാനമെടുത്തതെന്ന് മേയർ വ്യക്തമാക്കിയിരുന്നു.

ഓണത്തിന് 112 സ്പെഷ്യൽ ട്രെയ്നുകൾ പ്രഖ്യാപിച്ച് റെയ്ൽവേ

ക്ഷേമ പെൻഷൻ ആരുടെയും ഔദാര്യമല്ല, പദ്ധതി അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം; വിമർശിച്ച് പിണറായി വിജയൻ

കഞ്ചാവ് ഉപയോഗം മൂലം കഠിനമായ വയറുവേദനയും ഛർദിയും; യുഎസിൽ അടിയന്തര ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർധനവ്

'സർ‌ക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചില്ല'; ഝാർഖണ്ഡിൽ പ്രതിഷേധവുമായി വിദ‍്യാർഥികൾ 14-ാം ദിവസത്തിലേക്ക്

തായ്‌ലാൻഡിൽ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപകരും വിദ്യാർഥികളും അടക്കം ആറ് പേർ കൊല്ലപ്പെട്ടു