വെടിക്കെട്ട് പുരയിൽ സ്ഫോടനം: തീ അണയ്ക്കാൻ റോബോട്ട്, നിലയ്ക്കാതെ സ്ഫോടനം
തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് പുരയിൽ തീ അണയ്ക്കുന്നതിനായി റോബോട്ടിനെ ഉപയോഗിക്കുമെന്ന് സംസ്ഥാന ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു. പൊലീസിന്‍റെ സഹായത്തോടെ ഡ്രോണുകൾ ഉപയോഗിച്ച് പരിസരം നിരീക്ഷിക്കുമെന്നും അഗൾവാൾ വ്യക്തമാക്കി. വെടിമരുന്നു പുരകളിൽ ഇപ്പോഴും സ്ഫോടനം തുടരുന്നതിനാൽ തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ വിഫലമായിക്കൊണ്ടിരിക്കുകയാണ്.
വെടിമരുന്ന് നിർവീര്യമാക്കാനും സാധിച്ചിട്ടില്ല. അതു കൊണ്ടാണ് റോബോട്ടിനെ ഉപയോഗിക്കാമെന്ന് നിർദേശിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിന് കളക്റ്റർ ഉത്തരവിട്ടിട്ടുണ്ട്. ആർഡിഒ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും. രണ്ട് ഏക്കറുകളിലായുള്ള അഞ്ച് വെടിമരുന്നു പുരകളിലാണ് സ്ഫോടനമുണ്ടായത്.
13 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തിരുവമ്പാടി ദേവസ്വത്തിന്‍റെ വെടിക്കെട്ടിനു വേണ്ടി വെടിമരുന്ന് ഒരുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെടിക്കെട്ടിന്‍റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്.