വി.എസ്. സുജിത്ത്
കൊച്ചി: കുന്നംകുളത്ത് പൊലീസ് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം സെക്രട്ടറി വി.എസ്. സുജിത്ത് ഹൈക്കോടതിയിൽ പൊതുതാത്പര‍്യ ഹർജി സമർപ്പിച്ചു. മനുഷ‍്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് സുജിത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തിക്കുന്നുണ്ടോയെന്ന കാര‍്യം അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. മനുഷ‍്യാവകാശ കോടതികളുടെ റിപ്പോർട്ട് സംബന്ധിച്ചും മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
2023 ഏപ്രിൽ അഞ്ചിനായിരുന്നു കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് സുജിത്തിനെ മർദിച്ചത്. ചൊവ്വന്നൂരിൽ വഴിയരികിൽ നിൽകുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് ചോദ‍്യം ചെയ്തതിനായിരുന്നു സുജിത്തിന് മർദനമേറ്റത്.
എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരായിരുന്നു സുജിത്തിനെ മർദിച്ചത്. മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ ഉൾപ്പെടെ പുറത്തു വന്നിരുന്നു.