"48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രി ആരെന്നറിയാം"; തീരുമാനം ആരും ലംഘിക്കില്ലെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: 48 മണിക്കൂറിനുള്ളിൽ കേരളത്തിലെ മുഖ്യമന്ത്രി ആരെന്നറിയാമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കെപിസിസി മുൻ അധ്യക്ഷന്മാർ ഉൾപ്പെടുന്ന മുൻ നേതാക്കളെ ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയാണ് കെ.മുരളീധരൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പു ഫലം വന്നിട്ട് ഒരാഴ്ച തികയുന്നേയുള്ളൂ.
പത്തു ദിവസം വരെ സമയം എടുക്കുന്നത് സ്വാഭാവികമാണ്. എംഎൽഎമാരുടെ അഭിപ്രായത്തോടൊപ്പം തന്നെ മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് ഹൈക്കമാൻഡ് തീരുമാനമെടുക്കുക. തന്‍റെ നിലപാടുകൾ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിക്കപ്പെട്ട മൂന്നു പേരുമായി ഹൈക്കമാൻഡ് വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. ആരും ആ തീരുമാനത്തെ ലംഘിക്കില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.