ആറളത്ത് കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. പ്രാഥമിക ആവശ്യം നിർവഹിക്കുന്നതിന് അനീഷും ഭാര്യ അമ്പിളിയും വീടിന്‍റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. മുറ്റത്തിന് സമീപത്തുള്ള പ്ലാവിൽ നിന്നും ചക്ക പറിച്ചു തിന്നുകയായിരുന്ന കാട്ടാന അതിവേഗം രണ്ടുപേർക്ക് നേരേ തിരിയുകയായിരുന്നു.
ആനയെ കണ്ടതോടെ അമ്പിളി നിലവിളിച്ചുകൊണ്ട് വീടിനകത്ത് കയറി. പക്ഷേ അനീഷിന് വേഗത്തിൽ ഓടിമാറാൻ കഴിഞ്ഞില്ല. വീടിന്‍റെ പിൻവശത്തേക്ക് ഓടിയ അനീഷിനെ തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് മുൻവശത്തെ കല്ലിൽ അടിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് എത്തിയ പ്രദേശവാസികൾ അനീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അനീഷിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം ഗവ.മെഡിക്കൽ കോളെജിലേക്ക് മാറ്റി.