മനു മണി
നെടുമ്പാശ്ശേരി: കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ മനു മണി (27 യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. 2020ൽ നെടുമ്പാശ്ശേരി കയ്യാലപ്പടി പഴം ചിറ ഭാഗത്ത് വച്ച് അങ്കമാലി തുറവൂർ സ്വദേശി ജിസ്മോനെ കൊലപ്പെടുത്തിയ കേസിലെ 3-ാം പ്രതിയാണ്. കഴിഞ്ഞ ഏപ്രിൽ 10ന് പുലർച്ചെ ആലുവ പുളിഞ്ചോട് മെട്രൊ സ്റ്റേഷന് സമീപത്തുള്ള കടയിൽ വച്ച് ബഹളം വയ്ക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയതിലുള്ള വിരോധത്താൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ഇതു തടയാൻ ശ്രമിച്ച യുവാവിന്‍റെ ഭാര്യയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ പരാതിയിൽ ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്നാണ് നടപടി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കലക്റ്റർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
നെടുമ്പാശേരി, കാലടി, ആലുവ ഈസ്റ്റ്, ഇടുക്കി ജില്ലയിലെ കാഞ്ഞാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതകശ്രമം, മോഷണം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. നെടുമ്പാശേരി പൊലീസ് ഇൻസ്പെക്റ്റർ ബി.കെ. അരുൺ, സബ് ഇൻസ്പെക്റ്റർ 'പി.ജി സാബു, അസി. സബ് ഇൻസ്പെക്റ്റർ എം.എസ്. അജിത്ത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.എ. ഷക്കീർ, എം.ടി. പ്രജിത്ത്, എസ്. സുബ്രമഹ്ണ്യൻ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.