കൊച്ചി: അതിരൂപത മേലധികാരികളുടെ അനുമതി വാങ്ങാതെ മാണിക്കമംഗലം സെന്‍റ് റോക്കീസ് ഇടവക വികാരി ഫാ. സാജു കോരേൻ ചെലവാക്കിയ പണം അദ്ദേഹത്തിൽ നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകാംഗങ്ങൾ അരമന കോടതിയിൽ പരാതി നൽകി.
ലക്ഷങ്ങൾ മുടക്കി ജനോപകാരപ്രദമല്ലാത്തതും അശാസ്ത്രീയവുമായി പള്ളിയിൽ അനധികൃത റോഡ് നിർമ്മാണം ആരംഭിച്ചെന്ന് ആരോപിച്ചാണ് സംയുക്ത സഭാ സംരക്ഷണ സമിതി ചെയർമാൻ മത്തായി മതിരേന്തി, വൈസ് ചെയർമാൻ വിത്സൻ വടക്കുംഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസികൾ പരാതി നൽകിയിരിക്കുന്നത്.
50,000 രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് പദ്ധതിയുടെ പ്ലാൻ, എസ്റ്റിമേറ്റ്, ചെലവിടുന്ന തുകയുടെ സ്രോതസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കച്ചേരിയിൽ സമർപ്പിച്ച് അനുമതി നേടണമെന്ന നിയമമാണ് വികാരി ലംഘിച്ചിരിക്കുന്നതെന്ന് ഇവർ പറയുന്നു.
ഇത്തരത്തിൽ ആരംഭിച്ച നിർമ്മാണത്തിന് ഇതുവരെ ചെലവിട്ട 5 ലക്ഷത്തിൽപരം രൂപ വികാരിയിൽ നിന്നു വസൂലാക്കണമെന്നാണ് ആവശ്യം.
സഭയുടെയും അതിരൂപതയുടെയും നിയമങ്ങൾ ഇടവകയിൽ നടപ്പിലാക്കാൻ ചുമതലപ്പെട്ട വൈദീകൻ വിശ്വാസികൾക്ക് പള്ളിയുടെ മുൻവശത്തുകൂടി ദേവാലയത്തിലേക്ക് നടന്നു കയറുന്നതിനുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകാത്ത ഈ റോഡിന്‍റെ നിർമ്മാണത്തിലൂടെ ഇടവകക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ചാൻസിലർക്കും വികാരി ജനറാളിനും പരാതി കൈമാറിക്കൊണ്ട് ഇടവകാംഗങ്ങളായ കെ. ജെ. പാപ്പച്ചൻ, ആഗസ്തി കോലഞ്ചേരി, കെ.സി റെജി, ജയ്സൺ കരോട്ടപ്പുറം, കെ. ആർ റോബി എന്നിവർ ആരോപിച്ചു. വികാരിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ഇടവകജനം പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു.