കർക്കടക കഞ്ഞി വിളമ്പി മാർ അത്തനേഷ്യസ് കോളെജ്
കോതമംഗലം: കേരളത്തിന്‍റെ തനത് പാരമ്പര്യവിജ്ഞാനത്തെയും സസ്യാധിഷ്ഠിത ആരോഗ്യസംസ്‌കാരത്തെയും ആധുനിക ശാസ്ത്രീയ കാഴ്ചപ്പാടുമായി സമന്വയിപ്പിച്ച്, മാർ അത്തനേഷ്യസ് കോളേജ് ബോട്ടണി വിഭാഗം ഇന്ത്യൻ വിജ്ഞാനസംവിധാനം സീസൺ 4ന്‍റെ ഭാഗമായി കർക്കടക കഞ്ഞി വിതരണ പരിപാടി സംഘടിപ്പിച്ചു. കേരളത്തിന്‍റെ തനത് ഭക്ഷണ-ഔഷധ പാരമ്പര്യത്തെ പുതുതലമുറയിലേക്ക് പകർന്നുനൽകുകയും അതിന്‍റെ ശാസ്ത്രീയവും സാംസ്കാരികവുമായ പ്രസക്തി ഉയർത്തിക്കാട്ടുകയുമായിരുന്നു ലക്ഷ്യം.
കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ സമ്പന്നമായ പാരമ്പര്യവിജ്ഞാനം സംരക്ഷിക്കുകയും ശാസ്ത്രീയമായി പഠിക്കുകയും അതിന്‍റെ മൂല്യം തിരിച്ചറിഞ്ഞ് വരുംതലമുറകളിലേക്ക് കൈമാറുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബോട്ടണി വിഭാഗം മേധാവി ഡോ. സിജു തോമസ് കർക്കടക കഞ്ഞി ഉൾപ്പെടെയുള്ള പരമ്പരാഗത സസ്യാധിഷ്ഠിത ഭക്ഷണരീതികളുടെ സംരക്ഷണത്തിന്‍റെയും പ്രചാരണത്തിന്‍റെയും പ്രാധാന്യം വിശദീകരിച്ചു.
പരിപാടിയുടെ ഭാഗമായി കർക്കടക കഞ്ഞിയുടെ തയ്യാറാക്കൽ രീതിയും അതിൽ ഉപയോഗിക്കുന്ന തദ്ദേശീയ സസ്യവിഭവങ്ങളുടെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടുത്തി. ബോട്ടണി വിഭാഗത്തിലെ അധ്യാപകരുടെ ഏകോപനത്തിലും കൂട്ടായ നേതൃത്വത്തിലും ചേലാട് സ്വദേശി തോപ്പിൽ രാജുവാണ് കർക്കടക കഞ്ഞി തയ്യാറാക്കിയത് .