അഭിജീത് ദിപ്കെ, നരേന്ദ്രമോദി
ന‍്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടിയുടെ ( സിജെപി) പ്രക്ഷോഭത്തിനിടെ തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച വിഡിയോയിൽ കമന്‍റുമായി അഭിജീത് ദിപ്കെ. 'റീലിൽ മാത്രമാണോ നിങ്ങൾ അവരോട് ക്ഷമിക്കുന്നത്, അതോ കേസുകൾ പിൻവലിക്കുമോ'. എന്നായിരുന്നു അഭിജീത് ദിപ്കെയുടെ കമന്‍റ്.
തെറ്റിദ്ധരിപ്പിക്കപ്പെട്ട ചില യുവാക്കൾ ആധുനിക സമൂഹത്തിന് ചേരാത്ത വാക്കുകൾ പ്രയോഗിച്ചെന്നും തന്നെയും മരിച്ചു പോയ തന്‍റെ അമ്മയെയും വരെ അധിക്ഷേപിച്ചെന്നും പറഞ്ഞുകൊണ്ടാണ് മോദി കഴിഞ്ഞ ദിവസം വിഡിയോ പങ്കുവച്ചത്. തെറ്റിദ്ധരിക്കപ്പെട്ടവരെ നേർവഴിക്ക് നയിക്കാമെന്നും നമുക്ക് ഒരുമിച്ച് ഭാരതത്തിനു വേണ്ടി പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി വിഡിയോയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അഭിജീത് വിഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തത്.
സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി 25 കാരിക്കെതിരേ കേസെടുത്തിരുന്നു. അതേ ദിവസം തന്നെയാണ് മോദി വിഡിയോയുമായി രംഗത്തെത്തിയത്. പിന്നീട് തനിക്ക് 15 വയസ് മാത്രം പ്രായമൂള്ളൂവെന്ന് പറഞ്ഞ് പെൺകുട്ടി ക്ഷമാപണം നടത്തുകയും ചെയ്തു.
എന്നാൽ രാജ‍്യത്ത് രണ്ട് നിയമങ്ങളുണ്ടോയെന്നും മറ്റു കേസുകളിൽ സമാനമായ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അഭിജീത് ചോദിച്ചു. അധിക്ഷേപത്തിന് നിങ്ങൾ കേസെടുക്കുകയാണെങ്കിൽ സ്ത്രീകൾക്കെതിരേ വർഷങ്ങളായി മോശം ഭാഷ ഉപയോഗിക്കുന്ന ബിജെപി ഐടി സെൽ പ്രവർത്തകർക്കെതിരേ എപ്പോഴാണ് കേസെടുക്കുന്നതെന്നും അഭിജീത് ആരാഞ്ഞു.