ഇന്ത്യയിലും പാക്കിസ്ഥാനിലും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഭീകരബന്ധമുള്ള ബംഗാൾ സ്വദേശി അറസ്റ്റിൽ
representative image
ബെംഗളൂരു: ഇന്ത്യയിലും പാക്കിസ്ഥാനിലും ആക്രമണങ്ങൾ നടത്താൻ തഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) അംഗവുമായി ഗൂഢാലോചന നടത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൗപാർ ഗ്രാമസ്വദേശി അസഫുൽ മല്ലിക്കിനെയാണ് (25) ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് പിടികൂടിയത്.
പാക്കിസ്ഥാൻ സൈന്യത്തിനെതിരേ ആക്രമണം നടത്താൻ ഇയാൾ ഗൂഢാലോചന നടത്തുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബെംഗളൂരുവിലെ ജിഗണിയിൽ താമസിച്ചിരുന്ന മല്ലിക് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഫെയ്സ്ക്കിലൂടെയാണ് അഫ്ഗാനിസ്ഥാനിലുള്ള ടിടിപി അംഗമായ ഇമ്രാൻ അഹിന്ദറുമായി മല്ലിക് ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
ടിടിപിയിൽ ചേരാനും പാക്കിസ്ഥാൻ സൈന്യത്തിനെതിരേ പ്രതികാരം ചെയ്യാനും ലക്ഷ്യമിട്ട് ഇമ്രാൻ അഹിന്ദറിന്‍റെ സഹായം തേടിയ മല്ലിക് അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിനായി വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ഇയാൾക്ക് അഫ്ഗാനിസ്ഥാനിലേക്ക് പോകാനായില്ല.
പാക്കിസ്ഥാൻ സൈന്യത്തിനെതിരേ പ്രതികാരം ചെയ്യാനുള്ള മല്ലിക്കിന്‍റെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഓഡിയോ റെക്കോർഡുകളും ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഭീകരപ്രവർത്തനത്തിന് ഗൂഢാലോചന, പ്രേരണ, ശ്രമം, പ്രചാരണം, പ്രകോപനം, അറിഞ്ഞുകൊണ്ടുള്ള സഹായം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന ഭാരതീയ ന്യായ സംഹിത സെക്ഷൻ 113(3) പ്രകാരമാണ് ബെംഗളൂരു പൊലീസ് ഇയാൾക്കെതിരേ കേസെടുത്തത്.