കാവേരി നദീജലതർക്കം; തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാകില്ലെന്ന് കർണാടക
ബെംഗളൂരു: തമിഴ്നാടിന് പ്രതിദിനം 12,000 ക്യൂസെക്സ് കാവേരി നദീജലം വിട്ടുനൽകണമെന്ന കാവേരി ജല റെഗുലേഷൻ കമ്മിറ്റിയുടെ ഉത്തരവ് നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് കർണാടക ജലസേചനവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി. ഉത്തരവിനെതിരേ തുടർനടപടി ആലോചിക്കുകയാണെന്നും സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും മന്ത്രി സൂചന നൽകി.
ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന റെഗുലേഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് ഓഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് പ്രതിദിനം 12,000 ക്യൂസെക്സ് കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകാൻ കർണാടകത്തോട് നിർദ്ദേശിച്ചത്. റെഗുലേഷൻ കമ്മിറ്റിയുടെ ഉത്തരവ് സംബന്ധിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും താനും തമ്മിൽ വിശദമായ ചർച്ച നടത്തിയെന്ന് രാമലിംഗ റെഡ്ഡി പറഞ്ഞു. ഡൽഹിയിലെ അഭിഭാഷകരുമായും സംസ്ഥാനത്തെ ജലസേചന വിദഗ്ധരുമായും വിഷയം ചർച്ച ചെയ്തു. മുൻപ് തങ്ങളോട് നിർദ്ദേശിച്ച 3,500 ക്യൂസെക്സ് കുഴപ്പമില്ലായിരുന്നെന്നും എന്നാൽ 12,000 ക്യൂസെക്സ് എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ തോതിൽ വെള്ളം വിട്ടുനൽകുന്നതിൽ കർണാടകത്തിന് പ്രശ്നമില്ലെന്നും എന്നാൽ ഇപ്പോഴത്തേത് വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വടക്കുകിഴക്കൻ കാലവർഷക്കാലത്ത് ഒക്റ്റോബർ മുതൽ ഡിസംബർ വരെ കർണാടകയേക്കാൾ മികച്ച തോതിൽ തമിഴ്നാടിന് വെള്ളം ലഭിക്കുമെന്നും രാമലിംഗ റെഡ്ഡി ഉന്നയിച്ചു.
അതേസമയം വിഷയത്തിൽ ഏതാനും കന്നഡ അനുകൂല സംഘടനകൾ വ്യാഴാഴ്ച കർണാടകത്തിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂലൈ 28ന് ചേർന്ന യോഗത്തിൽ പ്രതിദിനം 3,500 ക്യൂസെക്സ് കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകാനായിരുന്നു റെഗുലേഷൻ കമ്മിറ്റി നിർദ്ദേശിച്ചത്. പിന്നീട് വിട്ടുനൽകേണ്ട വെള്ളത്തിന്‍റെ തോത് ഉയർത്തുകയായിരുന്നു.