സത്യേന്ദർ ജെയിൻ
ന്യൂഡല്‍ഹി: ഡല്‍ഹി ജല്‍ ബോര്‍ഡ് മലിനജല ശുദ്ധീകരണ പ്ലാന്‍റുകളുടെ പദ്ധതികളുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളിലെ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ഡല്‍ഹി മന്ത്രി സത്യേന്ദർ ജെയിന്‍ ഉള്‍പ്പെടെ ആറ് പേരെ കോടതിയില്‍ ഹാജരാക്കി. ഡല്‍ഹി ജല്‍ ബോര്‍ഡിന്‍റെ മുന്‍ സിഇഒ ഉദിത് പ്രകാശ് റായ്, മുന്‍ കരാര്‍ കണ്‍സള്‍ട്ടന്‍റ് അങ്കിത് ശ്രീവാസ്തവ, സ്വകാര്യ വ്യക്തികളായ നാഗേന്ദ്ര യാദവ്, രാജാ കുമാര്‍ കുറ, പങ്കജ് വര്‍മ്മ എന്നിവരാണ് ബുധനാഴ്ച കോടതിയിൽ ഹാജരാക്കപ്പെട്ട മറ്റുള്ളവർ.
പ്രത്യേക ജഡ്ജി ദിഗ് വിനയ് സിങ്ങിന്‍റെ മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്. അഴിമതി വിരുദ്ധ വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി വിജിലന്‍സ് ഡയറക്റ്ററേറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 2024 മെയ് 11ന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി ജല്‍ ബോര്‍ഡിന്‍റെ മലിനജല ശുദ്ധീകരണ പ്ലാന്‍റുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി നടത്തിയ ടെന്‍ഡര്‍ നടപടികളില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍, ടെന്‍ഡര്‍ വ്യവസ്ഥകളിലെ കൃത്രിമം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ നടന്നുവെന്നാണ് കേസ്.