പെല്ലറ്റ് ഗൺ വെടിവയ്പ്പിൽ പരുക്കേറ്റ വിദ്യാർഥി സാഹിൽ ലോച്ചബിനൊപ്പം എഫ്ഐആറിന്‍റെ കോപ്പിയുമായി രാഹുൽ ഗാന്ധി
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടുകൾക്കെതിരേ രാജ‍്യതലസ്ഥാനത്ത് പ്രതിഷേധിച്ച വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് തോക്ക് ഉപയോഗിച്ച സംഭവത്തിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 5 മണിക്കൂർ നീണ്ട പ്രതിഷേധത്തെത്തുടർന്നാണ് നടപടി.
തിരിച്ചറിയാത്ത ആളുകൾക്കെതിരേയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുൻപിലാണ് രാഹുൽ ഗാന്ധി ധർണ നടത്തിയത്. പെല്ലറ്റ് ഗൺ വെടിവയ്പ്പിൽ പരുക്കേറ്റതായി പറയുന്ന വിദ്യാർഥി സാഹിൽ ലോച്ചബിനൊപ്പമാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, സൽമാൻ ഖുർഷിദ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം ഉയർന്നത്. പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം ഡൽഹി പൊലീസ് നേരത്തെ നിഷേധിച്ചിരുന്നു.
എന്നാൽ, സംഭവത്തെക്കുറിച്ച് വിവിധ അന്വേഷണങ്ങളും റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതായി പൊലീസ് രേഖകൾ സൂചിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരായ അതിക്രമം അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.