എഥനോൾ പെട്രോൾ ഒഴിച്ച് എൻജിൻ തകരാറായി, 21 ലക്ഷം രൂപയുടെ കാർ മാറ്റി നൽകണമെന്ന് ഉപഭോക്തൃ കോടതി
റായ്പൂർ: എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ ഉത്തരവ്. ഛത്തീസ്ഗഡ് റായ്പൂർ സ്വദേശിയായ ഡോ. പ്രേംരാജ് ദേവത് എന്നയാൾക്കാണ് പുതിയ വാഹനം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാരം കമ്മീഷൻ ഉത്തരവിട്ടത്. പുതിയ വാഹനം നൽകിയില്ലെങ്കിൽ 45 ദിവസത്തിനുള്ളിൽ 21 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. വാഹന നിർമാതാക്കളായ മാരുതി സുസുക്കിയോടും ഡീലർമാരോടുമാണ് കോടതി നിർദേശം.
2023ലാണ് പ്രേംരാജ് 20.50 ലക്ഷം രൂപയ്ക്ക് മാരുതി ഗ്രാർഡ് വിതാര വാങ്ങുന്നത്. 21,000 കിലോമീറ്ററോളം ഓടിയ ശേഷം എൻജിൻ നിരന്തരം ഓഫാകാൻ തുടങ്ങി. എഞ്ചിനിലും പൈപ്പിലും വെളുത്ത ജെല്ലി പോലെയുള്ള പദാർഥം അടിഞ്ഞ് ഇന്ധനപ്രവാഹം തടസപ്പെടുകയായിരുന്നു. കാറിൽ എഥനോൾ പെട്രോൾ ഉപയോഗിച്ചതാണ് എൻജിൻ തകരാറാവാൻ കാരണമായത്. നിരന്തരം സർവീസ് സെന്‍ററിൽ കയറ്റിയിട്ടും പ്രശ്നം പരിഹരിക്കാനായില്ല തുടർന്നാണ് പ്രേംരാജ് കോടതിയെ സമീപിച്ചത്.
പ്രേംരാജിന്‍റെ പരാതി നിർമാതാക്കളും ഡീലറും നിഷേധിച്ചു. വാഹന നിർമാണത്തിൽ തകരാറില്ലെന്നും ഗുണനിലവാരമില്ലാത്ത ഇന്ധനം ഉപയോഗിച്ചതാകാം പ്രശ്നമായതെന്നും സുസുകി വാദിച്ചു. എന്നാൽ വാങ്ങുന്ന സമയത്ത് എഥനോള്‍ പെട്രോളിന് മാത്രം അനുയോജ്യമായ വാഹനമാണെന്ന വിവരം മറച്ച് വച്ചുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇതോടെ ഇ20 പെട്രോളിന് അനുയോജ്യമായ എൻജിനുള്ള വാഹനം പകരം നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കാര്‍ മാറ്റി നല്‍കിയില്ലെങ്കില്‍ വിലയായ 20.50 ലക്ഷം രൂപ നല്‍കണം. മാനസിക പ്രയാസമുണ്ടാക്കിയതിന് ഒരു ലക്ഷം രൂപയും കോടതി ചെലവുകള്‍ക്കായി പതിനായിരം രൂപയും നല്‍കാനാണ് നിർദേശം. നാല്‍പത്തിയഞ്ച് ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ വര്‍ഷം 7 ശതമാനം പലിശകൂടി കണക്കാക്കിയുള്ള തുക നല്‍കണമെന്നും ഉപഭോക്തൃ തര്‍ക്ക കമ്മീഷന്‍ ഉത്തരവിട്ടു.