മുംബൈ: നടൻ സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ വീട്ടിൽ നിന്നും കണ്ടെത്തിയ 19 വിരലടയാളങ്ങളും പ്രതിയുടേതല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.
ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്‍റേതുമായി യോജിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായി.
ജനുവരി 16നാണ് സ്വന്തം വസതിയിൽ വച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. കവർച്ചാ ശ്രമമത്തിനിടെയായിരുന്നു ഇതെന്നും, അതല്ല, കുട്ടിയെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം എന്നുമെല്ലാം പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ് ഇതു സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. പിന്നാലെ ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.