ആശിഷ് ബാനർജി
റാംപൂർഹട്ട്: പശ്ചിമ ബംഗാൾ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ബിർഭൂം ജില്ലയിലെ തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
റാംപൂർഹട്ടിലെ ഹട്ടാല പാരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമുള്ള പാർട്ടി ഓഫീസിലാണ് മൃതദേഹം കാണപ്പെട്ടത്. സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മുതിർന്ന തൃണമൂൽ നേതാവായ ബാനർജി 2001 മുതൽ 2026 വരെ തുടർച്ചയായി റാംപൂർഹട്ട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ പദവിക്ക് പുറമെ മമത ബാനർജി സർക്കാരിൽ സ്കൂൾ വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി റാംപൂർഹട്ടിൽ മത്സരിച്ചെങ്കിലും ബിജെപിയുടെ ധ്രുവ സാഹയോട് 24,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അദ്ദേഹം രാഷ്ട്രീയത്തിൽ കാര്യമായ സജീവമായിരുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.