അഭിജീത്ത് ദിപ്കെ
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് പാർട്ടി സമരത്തിൽ പങ്കെടുത്ത എല്ലാവരോടും നന്ദി പറഞ്ഞ് സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്കെ. ധർമേന്ദ്ര പ്രധാന്‍റെ രാജിക്കത്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു സ്വീകരിക്കുകയും പുതിയ വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷിയെ പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ ഞായറാഴ്ച രാവിലെ സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അഭിജീത് വിഡിയോ പങ്കു വച്ചത്.
നിങ്ങളോടെല്ലാം ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ടൈഫോയിഡ് സ്ഥിരീകരിച്ചതിനാലും 101 ഡിഗ്രീ പനിയായതിനാലും ജന്തർ മന്തറിൽ തുടരാൻ എനിക്ക് സാധിച്ചില്ല. പക്ഷേ ഈ 37 ദിവസവും ഒപ്പം നിന്നവരോട് ഞാൻ നന്ദി പറയുന്നു. നിങ്ങളില്ലായിരുന്നുവെങ്കിൽ നമുക്ക് യാതൊന്നും നേടാൻ സാധിക്കുമായിരുന്നില്ല.
ഞാൻ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. വിമർശിക്കുകയും കാര്യമുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തവരോടും നന്ദി അറിയിക്കുന്നു. നിങ്ങൾ വിമർശിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് സ്വയം മെച്ചപ്പെടുത്താൻ സാധിക്കില്ലായിരുന്നു എന്നും വിഡിയോയിൽ അഭിജീത് പറയുന്നു. ഈ സമരം വെറും ഒരു തുടക്കം മാത്രമാണ്. സിജെപിക്ക് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. രാഷ്‌ട്രീയ യാത്ര തുടരുമെന്നും അഭിജീത് ഉറപ്പു നൽകുന്നുണ്ട്. ജന്തർ മന്തറിൽ വച്ച് ധർമേന്ദ്ര പ്രധാന്‍റെ രാജിയെ ആദ്യ വിക്കറ്റ് എന്നാണ് അഭിജീത്ത് വിശേഷിപ്പിച്ചത്. യുവാക്കൾ നേരിടുന്ന അനവധി പ്രശ്നങ്ങളുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്നതിന്‍റെ തെളിവാണ് ആ വാക്കുകൾ.